
നെയ്യാറ്റിൻകര : പെരുമ്പാവൂർ മുൻ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസിൽ മൊഴി മാറ്റി അതിജീവിത. പീഡിപ്പിച്ചിട്ടില്ലെന്ന് നെയ്യാറ്റിൻകര കോടതിയിൽ വിചാരണയ്ക്കിടെ പറഞ്ഞു. തുടർനടപടി കോടതി ഇന്ന് പരിഗണിക്കും. എൽദോസിന്റെ സുഹൃത്തുക്കൾ ഭീഷണിപ്പെടുത്തിയില്ലെന്നും മൊഴി നൽകി. തിരുവനന്തപുരത്ത് താമസിക്കുന്ന എറണാകുളം പറവൂർ സ്വദേശിയായ യുവതിയെ പല സ്ഥലത്തുവച്ച് മൂന്നു തവണ ബലാത്സംഗം ചെയ്തുവെന്നും ഇതു വെളിപ്പെടുത്തുമെന്നു പറഞ്ഞതിന്റെ പേരിൽ ബലം പ്രയോഗിച്ച് കോവളത്തെ കുന്നിൽ മുകളിലെത്തിച്ച് തള്ളിയിട്ടു കൊല്ലാൻ ശ്രമിച്ചെന്നും ജില്ലാ ക്രൈംബ്രാഞ്ച് നെയ്യാറ്റിൻകര കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. രണ്ടു സുഹൃത്തുക്കളും പ്രതികളാണ്. ഇത്തവണ എൽദോസിന് കോൺഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു. 2022 സെപ്തംബർ 28നാണ് പേട്ട നിവാസിയായ അദ്ധ്യാപിക പരാതി നൽകിയത്. മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നുമായിരുന്നു പരാതി. കേസ് ഒത്തുതീർപ്പാക്കാൻ സി.ഐ ശ്രമിച്ചെന്നും ആരോപിച്ചിരുന്നു.തുടർന്ന് സി.ഐയെ സ്ഥലം മാറ്റിയിരുന്നു. പരാതി പിൻവലിച്ചാൽ 30 ലക്ഷംരൂപ നൽകാമെന്ന് എൽദോസ് വാഗ്ദാനം ചെയ്തിരുന്നതായും യുവതി വെളിപ്പെടുത്തിയിരുന്നു. പണം ആവശ്യപ്പെട്ടപ്പോൾ നിരസിച്ചതിനെ തുടർന്നാണ് പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചതെന്നാണ് എൽദോസിന്റെ വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |