
മുംബയ്: മഹാരാഷ്ട്രയിൽ ചോദ്യപ്പേപ്പർ ചോർന്നെന്ന സംശയത്തെ തുടർന്ന് നാളെ നടക്കാനിരുന്ന അദ്ധ്യാപക യോഗ്യത പരീക്ഷ (ടിഇടി) മാറ്റിവച്ചു. 1028 കേന്ദ്രങ്ങളിലായി നടക്കാനിരുന്ന പരീക്ഷയാണ് അവസാന നിമിഷം മാറ്റിവച്ചത്. ചോദ്യപ്പേപ്പർ ചോർന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ചില തെളിവുകൾ പൊലീസിന് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
നീറ്റ് പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ടിഇടി പരീക്ഷയ്ക്കായി ഏർപ്പെടുത്തിയിരുന്നതെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ സുതാര്യത ഉറപ്പാക്കാൻ പരീക്ഷ മാറ്റിവയ്ക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് എക്സാമിനേഷൻ കൗൺസിൽ (എംഎസ്‌സിഇ)ഡയറക്ടർ നന്ദ്കുമാർ ബെദ്സെ അറിയിച്ചു. അതേസമയം, പുതുക്കിയ പരീക്ഷ തീയതി തീയതി പിന്നീട് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭിവണ്ടിയിലെ ചിലർക്ക് ടിഇടി ചോദ്യപ്പേപ്പർ ലഭിച്ചതായി ഇന്ന് പുലർച്ചെയാണ് പൊലീസിന് രഹസ്യവിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ചില രേഖകൾ പൊലീസ് കണ്ടെടുത്തിരുന്നു. ഇതിൽ യഥാർത്ഥ ചോദ്യപ്പേപ്പറിലെ പല ചോദ്യങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പരീക്ഷാ കൗൺസിൽ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |