ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും പരീക്ഷ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. മന്ത്രി ജിതേന്ദ്ര സിംഗ് ആണ് ബിൽ അവതരിപ്പിച്ചത്. 2024ലായിരുന്നു ബിൽ ആദ്യമായി സർക്കാർ കൊണ്ടുവന്നത്. പാർലമെന്റ് മാർച്ചിനിടെ വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്‌താവന ആവശ്യപ്പെട്ടാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. സ്‌പീക്കർ ഓം ബിർല വിലക്കിയിട്ടും കെ സി വേണുഗോപാൽ എംപിയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയായിരുന്നു.
പ്രതിപക്ഷ ബഹളം കാരണം രാജ്യസഭ ഉച്ചയ്ക്ക് രണ്ടുമണിവരെ നിർത്തിവച്ചു. 12 മണിവരെ പാർലമെന്റ് നടപടികൾ നിർത്തിവച്ചതിനുശേഷമായിരുന്നു പുനഃരാരംഭിച്ചത്. പ്രതിപക്ഷ ബഹളത്തെ സ്‌പീക്കർ ശക്തമായി വിമർശിച്ചു. സഭയിൽ മര്യാദ പാലിക്കണമെന്നും ഓരോ എംപിമാർക്കും ഉത്തരവാദിത്തമുണ്ടെന്നും സ്‌പീക്കർ പറഞ്ഞു.
പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള 2024ലെ നിയമത്തിൽ ഭേദഗതി വരുത്തിയാണ് ബിൽ അവതരിപ്പിച്ചത്. ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ പരിഗണിക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥ നിയമത്തിൽ ഉൾപ്പെടുത്തുമെന്നാണ് വിവരം.
കേസുകൾ മൂന്നുമാസത്തിനകം തീർപ്പാക്കി ശിക്ഷ പ്രഖ്യാപിക്കുന്ന വിധത്തിലായിരിക്കും അതിവേഗ കോടതികളുടെ പ്രവർത്തനം. ചോദ്യപ്പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്കുള്ള തടവ് ശിക്ഷയും പിഴയും വർദ്ധിപ്പിക്കാനും ഭേദഗതിയിൽ വ്യവസ്ഥയുണ്ടാകുമെന്നാണ് സൂചന. അത്തരത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് പരമാവധി 10 വർഷംവരെ തടവും പരമാവധി 10 ലക്ഷം രൂപ പിഴയും ലഭിക്കുമെന്നും വിവരമുണ്ട്.
India’s Lok Sabha introduced a bill to amend the 2024 Public Examination Act amid opposition protests. The proposed changes aim to curb exam irregularities by creating fast-track courts for paper leak cases and increasing penalties. Offenders may face up to 10 years in prison and fines up to ₹10 lakh.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |