ബംഗളൂരു: അഴിമതി കാരണം മടുത്തെന്നും 2028ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. സജീവ രാഷ്ട്രീയത്തിൽ തുടരുമെന്നും എക്‌സിലെ കുറിപ്പിൽ വ്യക്തമാക്കി. 'പ്രായമായി. ആരോഗ്യപ്രശ്നങ്ങളുണ്ട്, രാഷ്ട്രീയരംഗത്ത് അഴിമതി വർദ്ധിക്കുകയാണ്. സത്യസന്ധമായ രാഷ്ട്രീയത്തിന് നിലനിൽപ്പില്ലാതായി. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കേണ്ടെന്ന് തീരുമാനിച്ചു. എന്നാൽ ജനങ്ങളുടെ ശബ്ദമായി കൂടെയുണ്ടാകും.
വീണ്ടും മത്സരിക്കാൻ വരുണ മണ്ഡലത്തിലെ ജനങ്ങൾ നിർബന്ധിക്കുന്നുണ്ട്. മുമ്പ് തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ, മണ്ഡലത്തിലെ ജനങ്ങളാണ് പണം നൽകി എന്റെ വിജയം ഉറപ്പാക്കിയത്. എന്നാൽ ഇന്ന് അങ്ങനെയൊരു സാഹചര്യമില്ല. ഇപ്പോൾ 79 വയസായി. നമ്മുടെ സർക്കാരിന് ഇനിയും ഒന്നരവർഷം കാലാവധിയുണ്ട്. അപ്പോഴേക്കും എനിക്ക് 81-82 വയസാകും. ആരോഗ്യം മോശമാവുകയാണ്. പണ്ടത്തെ ആവേശത്തോടെ പ്രവർത്തിക്കാനാവില്ല. 2028ൽ 82 വയസാകും. അപ്പോഴേക്കും എന്റെ രാഷ്ട്രീയ ജീവിതം 50 വർഷം പൂർത്തിയാകും. 1978ൽ ഒരു താലൂക്ക് ബോർഡ് അംഗമായാണ് ഞാൻ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പരാജയങ്ങളും വിജയങ്ങളും കണ്ടിട്ടുണ്ട്. എന്നാൽ ഇതുവരെയും ഞാൻ വിശ്വസിച്ച തത്വങ്ങൾക്കെതിരെ പ്രവർത്തിക്കുകയോ മനസാക്ഷിയെ വഞ്ചിക്കുകയോ ചെയ്തിട്ടില്ല. അതിൽ സംതൃപ്തിയുണ്ട് ' - അദ്ദേഹം കുറിച്ചു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ മാറുന്ന സ്വഭാവത്തെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. 'തിരഞ്ഞെടുപ്പിൽ ജയിക്കാൻ ജനങ്ങൾക്ക് പണം നൽകേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തിലാണ് ഭാവി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്. അഞ്ച് പതിറ്റാണ്ടുകളായി സംസ്ഥാനത്തെ ജനങ്ങൾ എന്നെ തങ്ങളിലൊരാളായി കാണുകയും സ്‌നേഹത്തോടെ വഴികാട്ടുകയും ചെയ്തു. ആ കടപ്പാട് എനിക്കുണ്ട്. അതിനാൽ, എന്റെ ഭാവി ജീവിതവും പൊതുസേവനത്തിനായി സമർപ്പിക്കപ്പെടും'- അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |