വണ്ടൂർ: പഞ്ചായത്തിലെ കേലേംപാടം–കാരാട് പ്രദേശങ്ങളെ ബന്ധിപ്പിച്ച് നിലമ്പൂർ–ഷൊർണൂർ റെയിൽപാതയ്ക്ക് കുറുകെ ഓവർബ്രിഡ്ജോ അണ്ടർപോസോ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നൂറുകണക്കിന് വിദ്യാർത്ഥികളുടെയും പ്രദേശവാസികളുടെയും സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ സംസ്ഥാന സർക്കാരും റെയിൽവേ മന്ത്രാലയവും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വണ്ടൂർ പഞ്ചായത്തിലെ ഒന്നും രണ്ടും മൂന്നും വാർഡുകളിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ ദിവസേന കാരാട് ഭാഗത്തുനിന്ന് റെയിൽവേ ലൈൻ മുറിച്ചുകടന്നാണ് കേലേംപാടത്തെ ജി.എച്ച്.എസ് കാപ്പിൽ കാരാട് സ്‌കൂളിലെത്തുന്നത്. കാരാട് മേഖലയിലുള്ളവർക്ക് റേഷൻകട ഉൾപ്പെടെയുള്ള അടിസ്ഥാന സേവനങ്ങൾ ഉപയോഗിക്കാനും റെയിൽവേ ലൈൻ മുറിച്ചുകടക്കണം. റെയിൽവേ ലൈനിന്റെ ഇരുവശത്തും റോഡുകൾ അവസാനിക്കുന്നതിനാൽ സുരക്ഷിതമായ ഗതാഗതസൗകര്യമില്ല. വണ്ടൂർ പഞ്ചായത്ത് ഏകകണ്ഠമായി പ്രമേയം പാസാക്കി മേൽപ്പാലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അണ്ടർപാസിന് സാദ്ധ്യത.
കേലേംപാടം, ശാന്തി, അമരമ്പലം പ്രദേശങ്ങളിലുള്ളവർക്ക് നിലമ്പൂർ ജില്ലാ ആശുപത്രി ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലെത്താനുള്ള ഏറ്റവും എളുപ്പവഴി കൂടിയാണിവിടം.ഇവിടെ മേൽപ്പാലം യാഥാർത്ഥ്യമായാൽ നിലമ്പൂരിലേക്കുള്ള യാത്രയിൽ എട്ട് കിലോമീറ്ററോളം ലാഭിക്കാനാകും
2017ൽ സതേൺ റെയിൽവേ നടത്തിയ സ്ഥലപരിശോധനയിൽ ഈ ഭാഗത്ത് അണ്ടർപാസ് നിർമ്മാണം സാങ്കേതികമായി സാദ്ധ്യമാണെന്ന് കണ്ടെത്തിയിരുന്നു. പക്ഷേ, പദ്ധതി മുന്നോട്ടുപോയില്ല.
അഞ്ചു കോടിയിൽ താഴെയാണ് അണ്ടർപാസിന് ചെലവ് കണക്കാക്കിയത്.
റെയിൽപാത മുറിച്ചുകടന്നാണ് ദിവസവും സ്‌കൂൾ വിദ്യാർത്ഥികളും അങ്കണവാടി വിദ്യാർത്ഥികളും അടക്കമുള്ളവർ യാത്ര ചെയ്യുന്നത്. നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കും മറ്റ് അത്യാവശ്യ സേവനങ്ങൾക്കുമായുള്ള യാത്രയ്ക്കുള്ള ഏറ്റവും എളുപ്പമുള്ള വഴിയും ഇതാണ്. ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാനും യാത്രാക്ലേശം അവസാനിപ്പിക്കാനും റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാക്കണം
ടി.ടി. പ്രകാശ്( പ്രദേശവാസി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |