
കോഴിക്കോട്: കണ്ടെയ്ൻമെന്റ് സോണിലുള്ള ജനങ്ങളെ ഫോണിൽ വിളിക്കാൻ ജനപ്രതിനിധികളെ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് നിപ കൺട്രോൾ റൂമിന് മുന്നിൽ കുത്തിയിരുന്ന് പി.എ മുഹമ്മദ് റിയാസ് എം.എൽ.എ. മുൻവർഷങ്ങളിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനപ്രതിനിധികൾ നിപ ബാധിത പ്രദേശങ്ങളിലുള്ളവരെ ഫോണിൽ വിളിച്ച് വിവരം തിരക്കിയിരുന്നു.
അതിന്റെ ആവശ്യമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശമെന്ന് കളക്ടർ വ്യക്തമാക്കിയതോടെയാണ് പ്രതിഷേധിക്കേണ്ടി വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വകുപ്പിനൊപ്പം നിന്ന് കാര്യങ്ങൾ ഏകോപിപ്പിക്കുകയാണ് ജനപ്രതിനിധികൾ ചെയ്യേണ്ടതെന്നും കണ്ടെയ്‌മെന്റ് സോണിൽ കഴിയുന്നവർക്ക് ആത്മവിശ്വാസം നൽകേണ്ടത് കടമയാണെന്നും റിയാസ് പറഞ്ഞു. പത്തുമിനിറ്റോളം പ്രതിഷേധിച്ച റിയാസിനെ ഉദ്യോഗസ്ഥർ അകത്തേക്ക് പ്രവേശിപ്പിച്ചു. മണ്ഡലത്തിലെ എം.എൽ.എയായ താൻ കണ്ടെയ്‌മെന്റ് സോണിലുള്ളവരെ വിളിച്ച് ആശ്വസിപ്പിച്ചാൽ എന്താണ് തെറ്റെന്നും ജനങ്ങളുടെ മാനസികാരോഗ്യത്തിൽ കക്ഷിരാഷ്ട്രീയം നോക്കേണ്ടതുണ്ടോയെന്നും ചോദിച്ചു. നിപ സ്ഥിരീകരിച്ച് നാല് നാളായിട്ടും ആരോഗ്യമന്ത്രി വന്നിട്ടില്ല. ഫോണിൽ വിളിച്ച് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ അഭ്യർത്ഥിച്ചിരുന്നു. മുൻകാലങ്ങളിൽ അങ്ങനെ ചെയ്തിരുന്നു. വിസിറ്റിംഗ് പ്രൊഫസറെ പോലെ വന്നു പോകേണ്ട ആളാണോ ആരോഗ്യമന്ത്രി. ജില്ലയിൽ സ്ഥിരമായി ഡി.എം.ഒ പോലുമില്ല. ചാർജ് മാത്രമാണുള്ളത്. ഗുരുതരഘട്ടത്തിൽ വലിയ വീഴ്ചയാണ് അത്. മന്ത്രിയും കളക്ടറും വെവ്വേറെ കാര്യങ്ങൾ പറയുന്നു. ഏകോപനമില്ലാത്ത അവസ്ഥയാണെന്നും റിയാസ് കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |