
തിരുവനന്തപുരം: ബിരുദധാരികളിൽ ആഗോള തൊഴിലിന് പ്രാപ്തമാകും വിധം നൈപുണ്യമുറപ്പാക്കാൻ, ഉന്നതവിദ്യാഭ്യാസ കോഴ്സും സിലബസും പരിഷ്‌കരിക്കുന്നു. വിദേശരാജ്യങ്ങളിലെയടക്കം തൊഴിൽ മേഖലയിലെ പുതിയ പ്രവണത കണ്ടെത്തി അതിനനുസരിച്ചാകും സിലബസ്. ഇതിനായി വിദ്യാഭ്യാസ, തൊഴിൽ മേഖലയിലെ വിദഗ്ദ്ധരെയും പ്രവാസികളെയും ഉൾപ്പെടുത്തി 'ജോബ് വാച്ച് ടവർ' ബഡ്ജറ്റിൽ പ്രഖ്യാപിക്കും.
ലോകരാജ്യങ്ങളിൽ ഡിമാൻഡുള്ള തൊഴിലുകളേത് ?, ആർജിക്കേണ്ട നൈപുണ്യം എന്ത് ? എന്നിവ 'ജോബ് വാച്ച് ടവർ' കണ്ടെത്തും. വിവരം ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുഖേന സർവകലാശാലകൾക്ക് കൈമാറും. കോഴ്സുകൾ ഇപ്രകാരം രൂപകൽപ്പന ചെയ്യും. തൊഴിലില്ലായ്മയ്ക്ക് കടിഞ്ഞാണിടുന്നതിന് ഒപ്പം, കോഴ്സുകളെല്ലാം വ്യവസായ ബന്ധിതവും ഉയർന്ന ശമ്പളം ഉറപ്പാക്കുന്നതുമാകും.
ഓരോ വിഷയവുമായി ബന്ധപ്പെട്ട തൊഴിൽ സാദ്ധ്യതയ്ക്ക് അനുസരിച്ചാകും സിലബസ്. ഓരോ കോഴ്സ് പഠിക്കുന്നവരെയും ബന്ധപ്പെട്ട തൊഴിൽ മേഖലകളേതാണെന്നും നേടേണ്ട നൈപുണ്യ പരിശീലനമെന്താണെന്നും ധരിപ്പിക്കും.
തൊഴിൽദാതാവിന് ആവശ്യമായ നൈപുണ്യം കണ്ടെത്തിയാകും പരിശീലനം. കോളേജുകളിൽ ഇന്നൊവേഷൻ, ഇൻക്യുബേഷൻ, സ്റ്റാർട്ടപ്പ് സംവിധാനങ്ങളൊരുക്കുന്നതോടെ പഠനകാലത്ത് തൊഴിൽപരിചയവും ലഭിക്കും. ക്യാമ്പസ് പ്ലേസ്‌മെന്റും വ്യാപകമാവും. നൈപുണ്യവും തൊഴിലും ഉറപ്പാക്കും വിധം കോഴ്സ് പരിഷ്‌കരിക്കാൻ യു.ജി.സിയും നിർദ്ദേശം നൽകിയിരുന്നു.
ആദ്യ അവസരത്തിൽ തൊഴിൽ
ലോകരാജ്യങ്ങളിലെ ഡിമാൻഡുള്ള തൊഴിൽ 'ജോബ് വാച്ച് ടവറിലെ' വിഷയവിദഗ്ദ്ധർ കണ്ടെത്തും
വിവരം ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുഖേന സർവകലാശാലകൾക്ക്
കോഴ്സ് തയ്യാറാക്കും, വിഷയത്തിനനുസരിച്ചുള്ള തൊഴിൽ- നൈപുണ്യം വിദ്യാർത്ഥികളെയും ധരിപ്പിക്കും
വെല്ലുവിളി നൈപുണ്യമില്ലായ്മ
തൊഴിൽ മേഖലയ്ക്ക് വേണ്ട നൈപുണ്യമില്ലായ്മ, ഭാഷാ സ്വാധീനക്കുറവ്,
വ്യവസായശാലകളുമായി ചേർന്ന് ഹ്രസ്വകാല കോഴ്സ്
കോളേജുകളിലും വ്യവസായ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരണം.
പഴഞ്ചൻ സിലബസ്
കാലിക്കറ്റ് സർവകലാശാലയിലെ 45 കോഴ്സിൽ 25 എണ്ണത്തിന്റെയും സിലബസ് യു.ജി.സി മാനദണ്ഡപ്രകാരം പരിഷ്‌കരിച്ചിട്ടില്ലെന്ന് സി.എ.ജി കണ്ടെത്തൽ
കേരള സർവകലാശാലയിൽ 28 കോഴ്സുകളുടെ സിലബസ് 8-13 വർഷം വരെയായിട്ടും പുതുക്കിയിട്ടില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |