
കോളേജ് അദ്ധ്യാപകരിൽ അപൂർവം
കൊച്ചി: 40 പേരെ 'ഡോക്ടറാക്കിയ" കോളേജ് അദ്ധ്യാപകൻ. ആ റെക്കാഡ് ഇനി ശാസ്ത്രത്തിൽ റിസർച്ച് ഗൈഡായ ഡോ. എൻ.അജിത്കുമാറിനു സ്വന്തം. 40-ാമത്തെ ഡോക്ടറേറ്റ് എറണാകുളം സെന്റ് തെരേസാസ് കോളേജ് അദ്ധ്യാപിക ടിഫി മേരിക്ക് കഴിഞ്ഞയാഴ്ചയാണ് ലഭിച്ചത്. മുൻ ഡി.ജി.പി സിബി മാത്യൂസ് ഉൾപ്പെടെ ശിഷ്യഗണത്തിലുണ്ട്. യൂണിവേഴ്‌സിറ്റി അദ്ധ്യാപകരുടെ കാര്യത്തിൽ ഈ നേട്ടം പുതുമയല്ലെങ്കിലും കോളേജ് അദ്ധ്യാപകനെ സംബന്ധിച്ചിടത്തോളം അപൂർവമാണ്.
എം.ജി സർവകലാശാലയിൽ മാത്രം 26 പേരുടെ ഗൈഡായിരുന്നു. ഭാരതിയാർ സർവകലാശാലയിൽ രണ്ട്, അമൃത ഡീംഡ് സർവകലാശാലയിൽ 12 എന്നിങ്ങനെയും. അമൃതയിൽ റിസർച്ച് ഗൈഡായ അജിത്കുമാറിനു കീഴിൽ നിലവിൽ ആറുപേർ ഗവേഷണം നടത്തുന്നുണ്ട്. 68-ാം വയസിലും അദ്ധ്യാപനരംഗത്ത് സജീവം.
ക്രിക്കറ്റ്, ആസ്‌ട്രോണമി എന്നിവയാണ് ഇഷ്ടപ്പെട്ട മറ്റുമേഖലകൾ. ചാനലിലും മറ്റും ക്രിക്കറ്റ് അവലോകനങ്ങളിലും സജീവം. 1980ൽ കൊച്ചിൻ കോളേജിൽ അദ്ധ്യാപകനായ അദ്ദേഹം, പ്രിൻസിപ്പലായിരിക്കെ 2008ൽ സ്വയം വിരമിച്ചു. 2022 വരെ എം.ജി സർവകലാശാലയിൽ റിസർച്ച് ഗൈഡായി. ലളിതയാണ് ഭാര്യ. മക്കൾ: ഹൈക്കോടതി അഭിഭാഷക റെമോള, സദാശിവ് (ടാൻസാനിയ).
പൊലീസ് ശിഷ്യന്റെ
കാക്കി അഴിപ്പിച്ചു
ശിഷ്യനായെത്തുമ്പോൾ സിബി മാത്യൂസ് അഡിഷണൽ ഡി.ജി.പി ആയിരുന്നു. പഠനത്തിന്റെ ഭാഗമായി അദ്ദേഹം യൂണിഫോമിൽ പൊലീസ് അകമ്പടിയോടെ ഇടയ്‌ക്കിടെ അജിത്കുമാറിന്റെ വീട്ടിൽ എത്തിയിരുന്നു. ഇതോടെ പ്രൊഫസർ ഏതോ വലിയ കേസിൽ കുടുങ്ങിയെന്ന് അയൽക്കാർ കരുതി. പലരും പേടിച്ച് അകലംപാലിച്ചു. പിന്നീട് സിബിയോട് കാര്യം പറഞ്ഞപ്പോൾ, പൊലീസ് അകമ്പടിയില്ലാതെ സിവിൽ ഡ്രസിൽ വരാൻ തുടങ്ങിയെന്ന് അദ്ദേഹം പറയുന്നു.
അച്ഛന്റെ മകൻ
കേരളം കണ്ട പ്രഗത്ഭ ഇംഗ്ലീഷ് അദ്ധ്യാപകരിൽ ഒരാളായിരുന്ന പ്രൊഫ. മധുകർ റാവുവിന്റെ മകനാണ് ഡോ. അജിത് കുമാർ. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻമന്ത്രി എ.കെ.ബാലൻ, കെ.സുധാകരൻ എം.പി തുടങ്ങിയവർ തലശേരി ബ്രണ്ണൻ കോളേജിൽ റാവുവിന്റെ ശിഷ്യൻമാരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |