ഗുരുഗ്രാം: 21 കാരിയായ ഭാര്യയെ സംശയത്തെ തുടർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് ബുലന്ദ്ശഹർ സ്വദേശിയായ ഹേമന്ത് (21) ആണ് പിടിയിലായത്. ഭാര്യ കടുത്ത വയറ്റുവേദനയെത്തുടർന്ന് മരിച്ചെന്നായിരുന്നു പ്രതി ആദ്യം പൊലീസിനെയും ബന്ധുക്കളെയും ധരിപ്പിച്ചത്. എന്നാൽ മൃതദേഹം പരിശോധിച്ചപ്പോൾ കഴുത്തിൽ പാടുകൾ കണ്ടതോടെ കൊലപാതക വിവരം പുറത്താവുകയായിരുന്നു.
ഗുരുഗ്രാമിലെ ഭോണ്ട്സി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതിയായ ഹേമന്തും കൊല്ലപ്പെട്ട ഷാലുവും (21) കൂലിപ്പണി ചെയ്ത് ജീവിക്കുകയായിരുന്നു. 2025 ലായിരുന്നു ഇവരുടെ വിവാഹം. ജൂലായ് 26 രാത്രിയിലാണ് സംഭവം നടക്കുന്നത്. ഷാലുവിന് കടുത്ത വയറുവേദന അനുഭവപ്പെട്ടെന്നും ബോധരഹിതയായതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്നും ഹേമന്ത് അർദ്ധരാത്രിയോടെ പെൺകുട്ടിയുടെ പിതാവിനെ ഫോണിൽ വിളിച്ച് അറിയിച്ചു. അല്പസമയത്തിന് ശേഷം ഷാലു മരിച്ചതായും ഇയാൾ ഫോണിൽ അറിയിക്കുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ച ഷാലു മരിച്ചതായി അധികൃതർ പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഭാര്യ വയറ്റുവേദനയെത്തുടർന്ന് മരിച്ചെന്നാണ് ഹേമന്ത് മൊഴി നൽകിയത്. എന്നാൽ മൃതദേഹം പരിശോധിച്ച പൊലീസിന് ഷാലുവിന്റെ കഴുത്തിൽ പരിക്കേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ പൊലീസ് ഉടൻ തന്നെ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ചൊവ്വാഴ്ചയോടെ ഗുരുഗ്രാമിൽ വച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
ഭാര്യയുടെ സ്വഭാവത്തിലുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ചോദ്യം ചെയ്യലിൽ ഹേമന്ത് സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവദിവസം രാത്രി ഷാലുവിനെ ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. തുടർന്ന് മരണകാരണം വയറ്റുവേദനയാണെന്ന് വരുത്തിതീർക്കാൻ ഇയാൾ ബോധപൂർവ്വം കള്ളം പറയുകയായിരുന്നു. കൃത്യത്തിന് ഉപയോഗിച്ച ഷാൾ പൊലീസ് കണ്ടെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
A 21-year-old man named Hemant was arrested in Gurugram for allegedly strangling his 21-year-old wife, Shalu, to death using a shawl due to suspicion about her character.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |