സത്യകി സവർക്കർ, വി ഡി സവർക്കർ
മുംബയ്: വി ഡി സവർക്കർ ഒരിക്കലും മുസ്ളീം സമുദായത്തെ വെറുത്തിരുന്നില്ലെന്നും അവരുടെ പുരോഗതിക്കായാണ് എഴുത്തുകളിലൂടെ ശ്രമിച്ചതെന്നും ചെറുമകൻ സത്യകി സവർക്കർ. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നൽകിയ അപകീർത്തിക്കേസിൽ പൂനെ കോടതിയിൽ നടന്ന വിസ്‌താരത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലണ്ടനിലെ പ്രസംഗത്തിനിടെ രാഹുൽ സവർക്കറെ മുസ്ളീം വിരോധിയായും ആൾക്കൂട്ട അക്രമിയായും ചിത്രീകരിച്ചെന്നാണ് സത്യകിയുടെ പരാതിയിൽ പറയുന്നത്.
പ്രതിഭാഗം അഭിഭാഷകനായ മിലിന്ദ് ഡി പവാറിന്റെ ക്രോസ് വിസ്താരത്തിനിടെ, രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ അപകീർത്തികരമെന്ന് കരുതുന്ന വാക്കുകൾ ഏതൊക്കെയാണെന്ന് പരാതി ഉദ്ദരിക്കാതെ അദ്ദേഹം സത്യകിയോട് ചോദിച്ചു. ഇതിന് മറുപടിയായി രാഹുൽ ഗാന്ധിയുടേതെന്ന് പറയപ്പെടുന്ന ഹിന്ദിയിലുള്ള ഒരു പ്രസംഗഭാഗം അദ്ദേഹം വിശദീകരിച്ചു. ഈ പ്രസംഗഭാഗത്തിൽ സവർക്കറും അദ്ദേഹത്തിന്റെ ആറോളം സുഹൃത്തുക്കളും ചേർന്ന് ഒരു മുസ്ലീം പുരുഷനെ മർദിച്ചതായാണ് പറയുന്നത്.
സവർക്കറും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേർന്ന് ഒരു മുസ്ളീമിനെ മർദ്ദിച്ചുവെന്ന തരത്തിലാണ് രാഹുൽ പ്രസംഗത്തിൽ പരാമർശിച്ചതെന്ന് സത്യകി കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതിലൂടെ സവർക്കറെ മുസ്ളീം വിരോധിയായും ആൾക്കൂട്ട കൊലപാതകിയുമായാണ് ചിത്രീകരിച്ചതെന്നും സത്യകി ആരോപിച്ചു. എന്നാൽ സത്യകിയുടെ കുടുംബത്തിലെ അംഗങ്ങളുടെ വ്യക്തിപരമായ സ്വഭാവത്തെക്കുറിച്ചോ പ്രശസ്തിയെക്കുറിച്ചോ രാഹുൽ ഗാന്ധി പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് പറയാൻ കഴിയില്ലെന്നായിരുന്നു മറുപടി.
വി ഡി സവർക്കർക്കെതിരെ രാഹുൽ ഗാന്ധി മോശം പരാമർശം നടത്തിയെന്നാരോപിച്ച് ലക്‌നൗ കോടതിയിൽ സമർപ്പിച്ചിരുന്ന സ്വകാര്യ ഹർജി സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. കോടതി രാഹുലിന് അയച്ച സമൻസ് അടക്കം ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, ശീൽ നാഗു എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കുകയായിരുന്നു. രാഹുലിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഉത്തർപ്രദേശ് സർക്കാർ അനുമതി നൽകാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
V.D. Savarkar's grandson, Satyaki Savarkar, testified in a Pune court regarding a defamation case against Rahul Gandhi. Satyaki stated Gandhi's London speech defamed V.D. Savarkar by portraying him as anti-Muslim and a mob lyncher. He asserted Savarkar never hated Muslims, actively working for their progress. The case focuses on Gandhi's alleged claim that Savarkar and friends assaulted a Muslim man.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |