ഹൈദരാബാദ്: മലേറിയ പ്രതിരോധത്തിനായി വിതരണം ചെയ്‌ത ക്ലോറോക്വിൻ ഗുളിക കഴിച്ചതിന് പിന്നാലെ ഏഴുവയസുകാരി മരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മാദിവി ജമുനയാണ് (7) മരിച്ചത്. ആന്ധ്രാപ്രദേശിലെ പോളവരം ജില്ലയിലെ ഗൊല്ലഗുപ്പ ഗ്രാമത്തിലാണ് സംഭവം. ഗുളിക കഴിച്ച 52 പേർ ചികിത്സയിലാണെന്നാണ് വിവരം.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. ഗ്രാമത്തിലെ 70ഓളം പേർക്കാണ് മലേറിയ പ്രതിരോധത്തിനായുള്ള ക്ലോറോക്വിൻ ഗുളിക വിതരണം ചെയ്‌തത്. ഗുളിക കഴിച്ചതിന് പിന്നാലെ പലർക്കും അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് 29 പേരെ തെലങ്കാനയിലെ ആശുപത്രിയിലും 24 പേരെ സമീപത്തെ ആരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും ആശങ്ക വേണ്ടെന്നും ജില്ലാ കളക്‌ടർ ദിനേഷ് കുമാർ അറിയിച്ചു.
മൂന്ന് ശിശുക്ഷേമ വിദഗ്‌ദ്ധർ ഉൾപ്പെട്ട പ്രത്യേക സംഘത്തെ പ്രദേശത്ത് വിന്യസിക്കുകയും ഗ്രാമത്തിൽ മെഡിക്കൽ ക്യാമ്പ് ആരംഭിക്കുകയും ചെയ്‌തു. കാക്കിനാട ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ നിന്നുള്ള വിദഗ്‌ദ്ധ സംഘം ഗ്രാമത്തിലെത്തി. വിജയവാഡ, രാജമഹേന്ദ്രവരം, കാക്കിനാട തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള മൂന്ന് മെഡിക്കൽ സംഘങ്ങൾ കൂടി സ്ഥലത്തെത്തും.
രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും അദ്ദേഹം ഉത്തരവിട്ടു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായും ജില്ലാ കളക്‌ടറുമായും മുഖ്യമന്ത്രി സംസാരിച്ചു. ഗുളിക വിതരണം ചെയ്‌ത സാഹചര്യം, രോഗികൾക്ക് നൽകുന്ന ചികിത്സ, അവരുടെ ആരോഗ്യനില തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളും അദ്ദേഹം തേടി.
മലേറിയ ചികിത്സയ്‌ക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുന്ന ആന്റിപാരസൈറ്റിക് മരുന്നാണ് ക്ലോറോക്വിൻ. ഗുളിക കഴിച്ചതിന് പിന്നാലെയാണ് ഗ്രാമത്തിലുള്ളവരിൽ പലർക്കും അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങിയത്. എന്നാൽ, ഏഴ് വയസുകാരിയുടെ മരണത്തിന് കാരണം ക്ലോറോക്വിൻ തന്നെയാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
A seven-year-old girl died after taking chloroquine tablets in Andhra Pradesh. Fifty-two others are undergoing treatment, while authorities investigate the incident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |