
ശ്രീനഗർ: ജമ്മു കാശ്‌മീരിൽ അതിർത്തിയിലെ തത്സമയ ദൃശ്യങ്ങൾ പാകിസ്ഥാന് പകർത്തി നൽകിയ 24 കാരനെ സുരക്ഷാസേന അറസ്റ്റുചെയ്തു. കത്വ സ്വദേശിയും ട്രക്ക് ഡ്രൈവറുമായ അമനെയാണ് പിടികൂടിയത്. ഇയാൾക്കെതിരെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുത്തു. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പാകിസ്ഥാന്റെ ചാരസംഘടനയായ ഐ.എസ്.ഐയുടെ ഏജന്റുമാർ അമനെ ബന്ധപ്പെട്ടത്.
തുടർന്ന് ഹണിട്രാപ്പിലൂടെ കത്വ അതിർത്തി മേഖലയിലെ സൈനിക താവളങ്ങളുടെയും സാധനസാമഗ്രികളെത്തിക്കുന്ന റൂട്ടുകളുടെയും വിവരങ്ങൾ ശേഖരിക്കാൻ നിയോഗിച്ചു. പ്രതി വീടിനുപുറത്ത് സിം കാർഡ് ഘടിപ്പിച്ച സി.സി ടിവി ക്യാമറ സ്ഥാപിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ കണ്ടെത്തി. സുരക്ഷാസേന പതിവായി ഉപയോഗിക്കുന്ന റോഡിലേക്ക് തിരിച്ചുവച്ച നിലയിലായിരുന്നു ക്യാമറ. ഇതിലൂടെ ദൃശ്യങ്ങൾ പാക് ഹാൻഡിലർമാർക്ക് തത്സമയം കാണാനാവും. ക്യാമറ സ്ഥാപിക്കുന്നതിനായി 20,000 രൂപ പ്രതിക്ക് നൽകി.
പ്രതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ടെന്നും ഫോറൻസിക് പരിശോധന പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. നാല് മാസത്തിനിടെ ജമ്മു മേഖലയിൽ തകർക്കപ്പെടുന്ന രണ്ടാമത്തെ ഐ.എസ്.ഐ ശൃംഖലയാണിത്. അതേസമയം,സമൂഹ മാദ്ധ്യമ പ്ലാറ്റ്‌ഫോമുകളിൽ ബി.എസ്.എഫ് ഉദ്യോഗസ്ഥരോ,കാശ്മീരി സ്ത്രീകളോ,തൊഴിൽ ഏജന്റുമാരോയാണെന്ന് അവകാശപ്പെടുന്ന പ്രൊഫൈലുകൾ വന്നാൽ ജാഗ്രത പാലിക്കണമെന്ന് അതിർത്തി പ്രദേശങ്ങളിലെ യുവാക്കൾക്ക് പൊലീസ് മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |