വെഞ്ഞാറമൂട്: രണ്ടുമാസത്തിനിടെ രണ്ടുതവണ പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ യുവതിക്ക് രക്ഷകരായി ഗോകുലം മെഡിക്കൽ കോളേജ്. അടയമൺ പുളിയത്ത് വീട്ടിൽ രാജാമണിയുടെ ഭാര്യ സരിതയ്ക്കാണ് (26) എമർജൻസി വിഭാഗത്തിലെയും തീവ്രപരിചരണ വിഭാഗത്തിലെയും ഡോക്ടർമാരുടെയും ജീവനക്കാരുടെയും ഇടപെടൽ പുതുജീവനേകിയത്.
വീടിന് സമീപത്തെ പൈപ്പിൻ ചുവട്ടിൽ വച്ച് കാലിലെ വിരലിൽ പാമ്പ് കടിച്ചതായിരുന്നു ആദ്യത്തെ സംഭവം. ഉടൻ ഗോകുലം മെഡിക്കൽ കോളേജിലെത്തിച്ച സരിതയെ അത്യാഹിത വിഭാഗത്തിലും പിന്നീട് തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ച് വിദഗ്ദ്ധ ചികിത്സ നൽകി ജീവൻ രക്ഷിച്ചു. എന്നാൽ രണ്ടാഴ്ച മുമ്പ് വീടിന്റെ പിൻവശത്തെ കല്ലുകെട്ടിന് സമീപം നിൽക്കുമ്പോൾ കാലിന്റെ വിരലിൽ തന്നെ വീണ്ടും പാമ്പുകടിയേൽക്കുകയായിരുന്നു. മുമ്പത്തേക്കാൾ ഗുരുതരാവസ്ഥയിലാണ് ഇത്തവണ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അത്യാസന്ന നിലയിൽ എമർജൻസി വിഭാഗത്തിലെത്തിച്ച സരിതയ്ക്ക് ചീഫ് മെഡിക്കൽ ഓഫീസർ ഡോ.സതീഷ് കുമാർ.സി എമർജൻസി വിഭാഗം അസി.പ്രൊഫസർ ഡോ.രാമു ആർ.ജെ എന്നിവരുടെ നേതൃത്വത്തിൽ അടിയന്തര ചികിത്സ ലഭ്യമാക്കി. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ കിടത്തി ചികിത്സ നൽകിയ ശേഷമാണ് യുവതിയുടെ നില മെച്ചപ്പെട്ടത്. പൂർണമായി സുഖം പ്രാപിച്ച യുവതി ആശുപത്രി വിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |