നെടുമങ്ങാട്: പനവൂരിൽ ഒന്നരവയസുകാരനെ മാതാവും കാമുകനും ചേർന്ന് അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആക്ഷേപം. പ്രതികളെ സംരക്ഷിക്കുന്ന തരത്തിലാണ് അന്വേഷണമെന്നാണ് പരാതി.നാടിനെ നടുക്കിയ കൊലപാതകം നടന്ന് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതികൾക്ക് 'സ്റ്റാറ്റ്യൂട്ടറി ജാമ്യം" ലഭിക്കുമെന്നതിനാൽ അന്വേഷണസംഘത്തിന്റെ മെല്ലെപ്പോക്ക് ദുരൂഹമാണെന്ന് നാട്ടുകാരനും പൊതുപ്രവർത്തകനുമായ വിജിത് താടിക്കാരൻ ഉന്നതാധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നു. കൊലപാതകം നടന്നതിന് പിന്നാലെ,തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി ഒന്നാം പ്രതി അർഷാദിന്റെ മാതാവും സഹോദരിയും ചേർന്ന് വീട്ടിലെ രേഖകൾ കത്തിക്കുകയും വീട് കഴുകി വൃത്തിയാക്കുകയും ചെയ്തിരുന്നുവെന്നും ഇവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ പൊലീസ് തയ്യാറാകാത്തത് ഉന്നതതല ഇടപെടലുകൾ മൂലമാണെന്നും പരാതിയിലുണ്ട്. ചിറയിൻകീഴ് സ്വദേശിയായ മുൻഭാര്യയെ ക്രൂരമായി ആക്രമിച്ച് നിത്യരോഗിയാക്കിയ സംഭവത്തിലും ഈ യുവതിയുടെ സഹോദരന്റെ അകാല മരണത്തിലും അർഷാദിനുള്ള പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും പൊലീസ് ചെവിക്കൊള്ളുന്നില്ലെന്നും ആക്ഷേപം ഉയരുന്നു. ആറ്റിൽ മുങ്ങി മരിക്കുന്നതിന് രണ്ട് ദിവസം മുമ്പേ ഭാര്യാസഹോദരനെ അർഷാദിനൊപ്പം ഭീഷണിപ്പെടുത്തിയ ആറംഗ സംഘത്തെകുറിച്ചും അന്വേഷണം നടക്കുന്നില്ലെന്നാണ് പരാതി. എന്നാൽ,അന്വേഷണം ഊർജിതമാണെന്നാണ് നെടുമങ്ങാട് പൊലീസിന്റെ പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |