
ചാലോട്: അദ്ധ്യാപകന്റെ ക്രൂര മർദനത്തിന് ഇരയായ രണ്ടാം ക്ലാസ് വിദ്യാർത്ഥി ചികിത്സയിൽ. കൊളപ്പയിലെ പട്ടാന്നൂർ യു.പി സ്‌കൂളിൽ പഠിക്കുന്ന രണ്ടാംക്ളാസുകാരനാണ് കഴിഞ്ഞ 16ന് കൊളോളം സ്വദേശിയായ വിപിൻ എന്ന അദ്ധ്യാപകന്റെ ക്രൂര മർദ്ദനത്തിനിരയായത്.ബോർഡിൽ എഴുതിയ പാഠഭാഗങ്ങൾ പുസ്തകത്തിൽ പകർത്താത്തതിന്റെ പേരിലാണ് കൈകൊണ്ട് പുറത്ത് അടിച്ചത്.
മർദനത്തിന് പിന്നാലെ വേദന കലശലായതിനാൽ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എക്സ്‌റേ പരിശോധനയിൽ പുറംഭാഗത്ത് ചതവും നീരും ബാധിച്ചതായി കണ്ടെത്തി. ഇതെ തുടർന്ന് ജൂൺ 22ന് ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. തുടർന്ന് ചൈൽഡ് ലൈൻ പ്രതിനിധികൾ ഇന്നലെ സ്‌കൂളിലും വീട്ടിലും എത്തി കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തി.
രക്ഷിതാക്കൾ ഉടൻ വിവരം പ്രധാനാദ്ധ്യാപികയെ അറിയിച്ചിരുന്നെങ്കിലും സ്‌കൂൾ അധികൃതർ വിഷയം ഗൗരവമായെടുത്തില്ല. ഈ അദ്ധ്യാപകനെതിരെ മുൻപും സമാന ആരോപണങ്ങൾ ഉയർന്നിരുന്നതായി പറയപ്പെടുന്നു. ഇതിനകം അഞ്ച് വിദ്യാർത്ഥികൾ ടി.സി വാങ്ങി സ്‌കൂൾ വിട്ടുപോയതായും ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു.
മർദനമേറ്റ കുട്ടി ഇനി ആ സ്‌കൂളിൽ പോകില്ലെന്ന് തീർത്തുപറയുകയാണെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഇതെ തുടർന്ന് മറ്റൊരു സ്‌കൂളിൽ കുട്ടിയെ ചേർക്കാനുള്ള ഒരുക്കത്തിലാണ് രക്ഷിതാക്കൾ. തങ്ങളുടെ മകന് ഉണ്ടായ അനുഭവം മറ്റൊരു കുട്ടിക്കും ഉണ്ടാകരുതെന്ന് കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |