തിരുവല്ല : നഗരസഭയിൽ ഐ.എസ്.ഒ അംഗീകാരം ലക്ഷ്യമിട്ട് നടത്തുന്ന ക്രമീകരണങ്ങൾക്കിടെ ഗുണഭോക്താക്കളുടെ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട രേഖകൾ സുരക്ഷിതത്വമില്ലാതെ
സൂക്ഷിച്ചിരിക്കുന്നത് നാശത്തിന് കാരണമാകുന്നു. പ്രധാന ഓഫീസുകളിൽ സൂക്ഷിച്ചിരുന്ന ഫയലുകളെല്ലാം ഇപ്പോൾ നഗരസഭയുടെ മുകളിലത്തെ നിലയിലെ സി.ഡി.എസ് അദ്ധ്യക്ഷരുടെയും എ.ഡി.എസ് അംഗങ്ങളുടെയും മുറികളിലാണുളളത്. ഇവിടെ മതിയായ സുരക്ഷയില്ലെന്നാണ് പരാതി. മുകളിലത്തെ ഹാളിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ കാറ്റത്ത് പറന്നുപോയിട്ടുണ്ട്. ഇതുവഴി മഴവെള്ളം ചോർന്നൊലിക്കുന്നത് ഫയലുകൾ നശിക്കാൻ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. ലൈഫ് – പി.എം.എ.വൈ ഭവനപദ്ധതി ഗുണഭോക്താക്കളുടെ ആധാരങ്ങൾ ഉൾപ്പെടെയുള്ള പ്രധാന രേഖകളും ഇക്കൂട്ടത്തിലുണ്ട്. നഗരസഭയിൽ സൂക്ഷിക്കേണ്ട മറ്റു നിരവധി ഫയലുകളും ഇവിടെയാണ് സൂക്ഷിച്ചിട്ടുള്ളത്.
യോഗം ചേരാനും ഇടമില്ല
ഫയലുകളും മറ്റു രേഖകളുമെല്ലാം സൂക്ഷിച്ചിരിക്കുന്നതിനാൽ സി.ഡി.എസ് അദ്ധ്യക്ഷന്മാർക്കും എ.ഡി.എസ് അംഗങ്ങൾക്കും യോഗം ചേരാനും സൗകര്യമില്ല. സി.ഡി.എസ് അദ്ധ്യക്ഷന്മാർക്ക് ചുമതലകൾ നിർവഹിക്കാനും യോഗങ്ങൾ ചേരാനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാതെയാണ് ഫയലുകൾ ഇവർക്ക് നൽകിയിട്ടുള്ള ഹാളിലേക്ക് മാറ്റിയത്. ഇതുകാരണം കുടുംബശ്രീ പ്രവർത്തകർ ബുദ്ധിമുട്ടുകയാണ്.
നഗരസഭയിലെ പൊതുജനങ്ങളുടെ വിലപ്പെട്ട രേഖകൾ സുരക്ഷയില്ലാതെ സൂക്ഷിച്ചിരിക്കുന്നത് ഭീഷണിയാണ്. ഈ വിഷയം കൗൺസിൽ യോഗത്തിൽ ഉന്നയിച്ചിട്ടുണ്ട്. പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് എൽ.ഡി.എഫ് നീങ്ങും.
അഡ്വ.ജെനു മാത്യു
(എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ,തിരുവല്ല നഗരസഭ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |