കോഴിക്കോട്: അടിയന്തരാവസ്ഥക്കാലത്ത് കക്കയം ക്യാമ്പിലെ നടുക്കുന്ന ഓർമകൾ പങ്കുവെച്ച് സി.പി.എം കേന്ദ്രകമ്മറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ടി.പി.രാമകൃഷ്ണൻ. അടിയന്തരാവസ്ഥയുടെ 51ാം വാർഷികത്തോടനുബന്ധിച്ച് കേളുഏട്ടൻ പഠനഗവേഷണകേന്ദ്രം സംഘടിപ്പിച്ച 'അടിയന്തരാവസ്ഥ ഓർമപ്പെടുത്തലും ഫാസിസ്റ്റ് വിരുദ്ധ ശിൽപ്പശാലയും ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു താനേറ്റുവാങ്ങിയ പീഡനം ടി.പി വിവരിച്ചത്. അടിയന്തരാവസ്ഥക്കെതിരെ ചക്കിട്ടപ്പാറയിൽ പ്രകടനം നടത്തിയതിന് അറസ്റ്റിലായവരുടെ കുടുംബങ്ങളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയതിനാണ് അന്ന് സി.പി.എം പേരാമ്പ്ര ലോക്കൽ സെക്രട്ടറിയായിരുന്ന തന്നെ പൊലീസ് അറസ്റ്റുചെയ്തതെന്ന് ടി പി പറഞ്ഞു. കക്കയം ക്യാമ്പിലേക്കാണ് കൊണ്ടുപോയത്. ക്യാമ്പിൽ അതിക്രൂരമായ ചോദ്യം ചെയ്യലിനും മർദ്ദനത്തിനും ഇരയായി. സോഷ്യലിസ്റ്റ് വിദ്യാർഥി സംഘടന നേതാവായിരുന്ന അബ്രഹാം ബെൻഹർ മർദ്ദനമേറ്റ് തളർന്ന് വെള്ളത്തിനായി നിലവിളിച്ചപ്പോൾ അദ്ദേഹത്തിന്റെ വസ്ത്രം നനച്ചു നൽകിയതിന് കിട്ടിയത് കൊടിയ മർദ്ദനമായിരുന്നു. അടിയന്തരാവസ്ഥ പിൻവലിച്ചപ്പോൾ യുവജന വിദ്യാർത്ഥി സമിതിയുടെ നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിച്ച ജാഥയിൽ കെ.എസ്.വൈ.എഫിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന ടി.പി.ദാസന്റെ സ്‌നേഹനിർബന്ധത്തിന് വഴങ്ങി ഏറണാകുളം മുതൽ പങ്കാളിയായതിന്റെ ഓർമകളും അദ്ദേഹം പങ്കിട്ടു. ജില്ലാ സെക്രട്ടറി എം.മെഹ്ബൂബ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മറ്റി അംഗം പി.രാജീവ് പ്രഭാഷണം നടത്തി. കെ.ടി.കുഞ്ഞികണ്ണൻ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |