കൊല്ലം: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹൻ സൈറ്റിലെ സാങ്കേതിക തകരാറിനെ തുടർന്ന് സ്പെഷ്യൽ പെർമിറ്റ് ലഭിക്കാതെ ആര്യങ്കാവ്, അമരവിള, വാളയാർ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ നൂറുകണക്കിന് വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങി. ശനിയാഴ്ച വൈകിട്ടുണ്ടായ തകരാർ ഇന്നലെ രാത്രിയോടെയാണ് താത്കാലികമായി പരിഹരിച്ചത്.
വാരാന്ത്യമായതിനാൽ വിനോദയാത്രയ്ക്കായി പോയ വാഹനങ്ങളാണ് കൂടുതലും കുടുങ്ങിയത്. ചരക്ക് വാഹനങ്ങളും ഉൾപ്പെടും. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള യാത്രക്കാർ മണിക്കൂറുകളോളം അതിർത്തിയിൽ കാത്തുനിന്നു. പെർമിറ്റിനായി ഓൺലൈനായി അപേക്ഷിക്കാനാകാത്തതിനാൽ യാത്രയ്ക്കിടെ പെർമിറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിൽ പുറപ്പെട്ട വാഹനങ്ങളും കുടുങ്ങി.
പരിവാഹൻ സംവിധാനത്തിന്റെ സാങ്കേതിക പരിപാലനം കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിനാണ്. മുമ്പും സമാന തകരാറുകൾ ഉണ്ടായിട്ടുണ്ടെങ്കിലും വേഗത്തിൽ പരിഹരിച്ചിരുന്നു. എന്നാൽ ഇത്തവണ പരിഹാരം നീണ്ടതാണ് യാത്രക്കാരെ വലച്ചത്.
ബദൽ സംവിധാനമില്ല
പരിവാഹൻ സേവനങ്ങൾ ഓൺലൈനാക്കിയതോടെ ചെക്ക്‌പോസ്റ്റുകളിൽ നേരിട്ട് താത്കാലിക പെർമിറ്റ് നൽകുന്ന പഴയ സംവിധാനം ഒഴിവാക്കിയതാണ് സൈറ്റ് തകരാറിലായപ്പോൾ പ്രതിസന്ധി രൂക്ഷമാക്കിയത്. സാങ്കേതിക തടസമുണ്ടായാൽ അടിയന്തരമായി പെർമിറ്റ് നൽകാൻ നിലവിൽ ബദൽ സംവിധാനമില്ല. ചെക്ക്‌പോസ്റ്റുകളിൽ താത്കാലിക പെർമിറ്റ് നൽകുന്ന സംവിധാനം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |