
തിരുവനന്തപുരം: ആഗസ്റ്റ് ഒന്നുമുതൽ രാജ്യത്തെ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് അടിമുടി മാറും. ബോട്ടുകളെയും ടിക്കറ്റ് ബുക്കിംഗ് മാഫിയകളെയും നിയന്ത്രിക്കാനാണ് പുതിയ മാറ്റം.
കൗണ്ടർ വഴിയുള്ള തത്കാൽ ടിക്കറ്റ് ബുക്കിംഗിനു ടോക്കൺ സംവിധാനം വരും. ബുക്കിംഗ് സമയം മാറില്ല. എന്നാൽ എ.സി ടിക്കറ്റിനു രാവിലെ 8.30 മുതൽ 9 വരെ 10 ടോക്കൺ വീതവും നോൺ എ.സിക്ക് 9 മുതൽ 9.30വരെ 15ടോക്കൺ വീതവും നൽകും. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കാണിച്ചാണ് ടോക്കൺ വാങ്ങേണ്ടത്.
ഓൺലൈൻ തത്കാൽ ബുക്കിംഗിൽ, ആദ്യ അഞ്ചുമിനിറ്റിൽ വ്യാജ ഓട്ടോമേറ്റഡ് ബുക്കിംഗുകൾ തടയും. നിലവിൽ ആദ്യ അഞ്ചുമിനിറ്റിൽ 50 ശതമാനം ലോഗിൻ ശ്രമങ്ങളും നടത്തുന്നത് ബോട്ട് ട്രാഫിക്ക് വഴിയാണ്.
ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിലും മാറ്റം വരും. ഇതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ ഓൺലൈൻ പ്ളാറ്റ്ഫോം വരും. പുതിയ പ്ലാറ്റ്‌ഫോമിൽ, മിനിറ്റിൽ 1.5ലക്ഷത്തിലധികം ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. നിലവിലിത് 32,000 ആണ്. പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പി.ആർ.എസ്) വരുന്നതോടെ മിനിറ്റിൽ 40 ലക്ഷത്തിലധികം സെർച്ച് നടത്താനാകും. നിലവിലിത് നാലുലക്ഷം മാത്രമാണ്.
ഇഷ്ട സീറ്റ് തിരഞ്ഞെടുക്കാം
പുതിയ സംവിധാനത്തിൽ ട്രെയിനിൽ ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാം. സീറ്റ് ലഭ്യതയ്ക്കനുസരിച്ച് ലോവർ, മിഡിൽ, അപ്പർ സീറ്റുകൾ ബുക്ക് ചെയ്യാനാകും. സ്ലീപ്പർ, എ.സി 3 ടയർ, എ.സി 2 ടയർ തുടങ്ങി എല്ലാ ക്ലാസുകളിലെയും സീറ്റ് ലഭ്യത ഒരൊറ്റ സ്‌ക്രീനിൽ കാണാം. ആവർത്തിച്ചുള്ള കാപ്ച വെരിഫിക്കേഷനും കുറയ്ക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |