
ടോക്കിയോ: പ്രശസ്ത ജാപ്പനീസ് എഴുത്തുകാരൻ കീഗോ ഹിഗാഷിനോ (68) ഓർമ്മയായി. ക്യാൻസർ ബാധയെ തുടർന്ന് വ്യാഴാഴ്ചയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ നിഗൂഢ നോവലുകൾ ലോകപ്രശസ്തമാണ്. നാല് പതിറ്റാണ്ട് നീണ്ട കരിയറിനിടെ 106 പുസ്തകങ്ങൾ രചിച്ചു. ഇതിന്റെ 10 കോടിയിലേറെ കോപ്പികൾ ജപ്പാനിൽ മാത്രം വിറ്റഴിഞ്ഞു.
ദ ഡിവോഷൻ ഒഫ് സസ്‌പെക്ട് എക്സ്, മിറക്കിൾസ് ഒഫ് ദ നമീയ ജനറൽ സ്റ്റോർ, നയോകോ, ജേർണി അണ്ടർ ദ മിഡ്‌നൈറ്റ് സൺ തുടങ്ങിയ നോവലുകൾ ഏറെ ശ്രദ്ധനേടി. പ്രധാന ജാപ്പനീസ് സാഹിത്യ പുരസ്കാരങ്ങൾ നേടിയ കീഗോയുടെ ഇരുപതോളം മിസ്റ്ററി, ക്രൈം, ത്രില്ലർ രചനകൾ വിവിധ ഭാഷകളിൽ സിനിമകളും ടെലിവിഷൻ സീരീസുകളുമായി മാറി.
ലേക്ക്‌സൈഡ് മർഡർ കേസ്, മിഡ്‌സമ്മേഴ്സ് ഇക്വേഷൻ (ജാപ്പനീസ്), വൈറ്റ് നൈറ്റ്, പെർഫക്ട് നമ്പർ, ബ്രോക്കൺ (ദക്ഷിണ കൊറിയൻ), ദ സീക്രട്ട് (ഫ്രഞ്ച്) തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണം. മോണിക്ക.. ഓ മൈ ഡാർലിംഗ് (2022), ജാനേ ജാൻ (2023) എന്നീ ഹിന്ദി ചിത്രങ്ങളും അദ്ദേഹത്തിന്റെ നോവലുകളെ ആസ്പദമാക്കിയുള്ളതാണ്. ജാപ്പനീസ് ക്രൈം ഫിക്ഷന് ആഗോളതലത്തിൽ സ്വീകാര്യതയേറാൻ അദ്ദേഹത്തിന്റെ രചനകൾ കാരണമായി.
1958 ഫെബ്രുവരി 4ന് ഒസാക്കയിൽ ജനിച്ച കീഗോ ഇലക്ട്രിക്കൽ എൻജിനിയറിംഗ് ബിരുദധാരിയാണ്. രചനകളിൽ നിഗൂഢതയേയും യുക്തിയേയും കൂട്ടിയിണക്കാൻ സാങ്കേതികപരമായ അറിവ് അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചു. വിവാഹ മോചിതനായ കീഗോ ടോക്കിയോയിൽ എഴുത്തിന്റെ ലോകത്ത് ഏകാന്ത ജീവിതം നയിച്ചുവരികയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |