പുഡാപെസ്റ്റ്: മോഷ്‌ടിച്ച ചെറുവിമാനവുമായി മദ്യലഹരിയിൽ അനിയന്ത്രിത മേഖലയിലൂടെ പറന്ന 24കാരൻ അറസ്റ്റിൽ. ഹംഗറിയിലാണ് സംഭവം. രാജ്യത്തെ ഏക ആണവനിലയമായ പാക്‌സിന് സമീപമാണ് യുവാവ് വിമാനവുമായി എത്തിയത്. തുടർന്ന് ആണവനിലയത്തിന് നാല് മൈൽ അകലെയുള്ള സൂര്യമുഖിപ്പാടത്ത് അടിയന്തരമായി വിമാനമിറക്കി.
സി-172 സെസ്‌ന എന്ന വിമാനമാണ് യുവാവ് അനുമതിയില്ലാതെ പറത്തിയത്. ആണവനിലയത്തിന് സമീപമുള്ള നിരോധിത വ്യോമമേഖലയിൽ പ്രവശിച്ചപ്പോൾതന്നെ സൈനിക റഡാർ വിവരം നൽകി. ആണവനിലയത്തിന്റെ രണ്ട് മൈൽ ചുറ്റളവിൽ 20,000 അടി ഉയരത്തിന് താഴെ സിവിലിയൻ വിമാനങ്ങൾക്ക് പറക്കാൻ അനുമതിയില്ല. ഈ പ്രദേശത്ത് വിമാനം പറക്കുന്നതായി കണ്ടെത്തിയതിന് പിന്നാലെതന്നെ ഹംഗറി രണ്ട് ഗ്രിപൻ യുദ്ധവിമാനങ്ങൾ ഇവിടേക്കയച്ചു.
യുദ്ധവിമാനങ്ങൾ സെസ്‌നയെ നിരീക്ഷിക്കാൻ തുടങ്ങി. വിമാനം തകർന്നുവീണതായി സംശയിച്ചെങ്കിലും നിമിഷങ്ങൾക്കകം സൂര്യമുഖിപ്പാടത്ത് വിമാനം അടിയന്തരമായി ഇറക്കിയതായി കണ്ടെത്തുകയായിരുന്നു. വിമാനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും യുവാവിന് പരിക്കേറ്റില്ല.
വിമാനത്തിൽനിന്ന് പുറത്തിറങ്ങിയ യുവാവ് സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. സമീപത്തെ റോഡിലൂടെ പോയ വാഹനമോടിച്ചിരുന്നയാളെയും ഇയാൾ ആക്രമിച്ചു. കാർ കൈക്കലാക്കി കടന്നുകളയാനായിരുന്നു ശ്രമം. എന്നാൽ, സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. പ്രാഥമിക പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തി. മറ്റ് ലഹരിവസ്‌തുക്കളെന്തെങ്കിലും ഉപയോഗിച്ചിരുന്നോയെന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനകൾ നടത്തിവരികയാണ്.
സമീപത്തെ കലോച്ച വിമാനത്താവളത്തിൽനിന്ന് അനുമതിയില്ലാതെ ഇയാൾ വിമാനം കൈക്കലാക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിൽ ഇയാൾ എങ്ങനെ പ്രവേശിച്ചെന്നും വിമാനം മോഷ്‌ടിക്കാൻ കാരണമെന്തെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
A 24-year-old man allegedly stole a Cessna 172 in Hungary and flew into restricted airspace near the Paks nuclear plant. After two Gripen jets were scrambled, he crash-landed in a sunflower field. He was later arrested, with initial tests showing he was intoxicated.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |