
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും നികുതി വർദ്ധിപ്പിച്ച് പരിഹാരമുണ്ടാക്കുകയല്ല സർക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. നികുതിപിരിവ് കാര്യക്ഷമമാക്കാൻ നെറ്റ് വർക്ക് വ്യാപകമാക്കും. കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെ എം.എസ്.എം ഇ പുരസ്കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മികച്ച ധനകാര്യ മാനേജ്മെന്റാണ് ആവശ്യം. ഖജനാവ് ചോർച്ചയാണ് പ്രധാന പ്രതിസന്ധി. ചോർച്ച തടയും. വലിയ പദ്ധതികൾ നടപ്പാക്കുന്നതിലെ കാലതാമസമാണ് ചോർച്ചയ്ക്ക് മുഖ്യകാരണം. പദ്ധതികൾ സമയബന്ധിതമായി തീർക്കാൻ നടപടിയെടുക്കും. പുതിയ സംരംഭങ്ങൾ തുടങ്ങിയാൽ ഉത്പന്നങ്ങൾ മാർക്കറ്റിലെത്തും വരെ സർക്കാർ കൂടെയുണ്ടാവും. കൺസ്യൂമർ സ്റ്റേറ്റിൽ നിന്ന് കേരളത്തെ മാനുഫാക്ചറിംഗ് സ്റ്റേറ്റ് ആക്കി മാറ്റണം. സംരംഭകർ വകുപ്പുകൾ കയറി ഇറങ്ങുന്ന ബുദ്ധിമുട്ട് ഒഴിവാക്കും. തെലങ്കാനയിൽ നടപ്പാക്കിയ സംവിധാനം പരിശോധിക്കുകയാണ്. നമുക്ക് യോജിച്ചതെങ്കിൽ തെലുങ്കാന മോഡൽ പരിഗണിക്കും. എം.എസ്.എം.ഇ പുരസ്കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു.
സംരംഭങ്ങൾ തുടങ്ങുന്നവരെ വലയ്ക്കാതെ മുന്നോട്ടു കൊണ്ടുപോവുകയാണ് സർക്കാരിന്റെ നിലപാടെന്ന് മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. അപ്പോളോ ഡിമോറയിൽ നടന്ന ചടങ്ങിൽ കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് എ.നിസാറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |