ന്യൂഡൽഹി: നീറ്റ് ക്രമക്കേടിനെതിരായ വിദ്യാർത്ഥി പ്രതിഷേധത്തെ അധിക്ഷേപിച്ച ബിജെപി എംപി കങ്കണ റണാവതിനെതിരെ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി. സ്വന്തം പാർട്ടിയിലുള്ളവർ പോലും കങ്കണയെ ഗൗരവത്തിലെടുത്തിട്ടില്ലെന്ന് സിജെപി വക്താവ് സൗരവ് ദാസ് പരിഹസിച്ചു. എംപി പദവിയിലിരിക്കുന്ന ഒരാൾ വാക്കുകൾ ഉപയോഗിക്കുമ്പോൾ കുറച്ചുകൂടി അന്തസ് പുലർത്തണമെന്ന് വിമർശിച്ച അദ്ദേഹം ഈ രാജ്യത്തിനായി കങ്കണയേക്കാൾ ഒരുപാട് കാര്യങ്ങൾ ജെൻസി ചെയ്തിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. ഇന്ന് നടന്ന വാർത്താസമ്മേളനത്തിലാണ് സൗരവ് ദാസിന്റെ വിമർശനം.
കഴിഞ്ഞ ദിവസമാണ് ജന്തർ മന്ദറിൽ സിജെപിയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളെ അണിനിരത്തിയ പ്രതിഷേധത്തെ കടുത്ത ഭാഷയിൽ പരിഹസിച്ച് കങ്കണ റണാവത് രംഗത്തെത്തിയത്. ജെൻസി തലമുറയുടെ പ്രതിഷേധ വീഡിയോകൾ കാണുമ്പോൾ ഛർദ്ദി വരുമെന്നായിരുന്നു കങ്കണ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്. ജെൻസിയുടെ ഭാഷ അറപ്പുളവാക്കുന്നതാണെന്നും ഇവരെ ആരാണ് പെറ്റുവളർത്തിയതെന്നും കങ്കണ അധിക്ഷേപിച്ചിരുന്നു. യുവതലമുറ മാതാപിതാക്കളുടെ പണംകൊണ്ട് ആർഭാട ജീവിതം നയിക്കുന്നവരാണെന്നും പഠിക്കാൻ മിടുക്കരല്ലാത്ത ഇവരെ ഒന്നിനും കൊള്ളില്ലെന്നുമായിരുന്നു വിമർശനം.
പ്രതിഷേധത്തിന് നേതൃത്വം നൽകിയ കോക്രോച്ച് എന്ന പ്രതീകത്തെയും കങ്കണ വിമർശിച്ചിരുന്നു. നിങ്ങൾ സ്വയം പാറ്റകളെന്ന് വിളിക്കുന്നുവെന്നും അതുപോലെ തന്നെയാണ് കാണപ്പെടുന്നതും പെരുമാറുന്നതെന്നും കങ്കണ പരിഹസിച്ചിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട വീഡിയോകൾ തന്നെ മാനസികമായി അസ്വസ്ഥയാക്കിയെന്നും അവർ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചിരുന്നു. സംഭവം വിവാദമായതോടെ കങ്കണയെ വിമർശിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്.
The Cockroach Janata Party mocked Kangana Ranaut, saying that even members of her own party do not take her seriously. The remark was made as a sarcastic criticism of her political standing and comments, adding to the ongoing exchange of political jibes on social media. The statement has attracted attention online and fueled further debate among supporters and critics.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |