കൊച്ചി: ഓണത്തോടനുബന്ധിച്ച് നഗരത്തിലെ ഭക്ഷണശാലകളിൽ ആരോഗ്യവകുപ്പും കൊച്ചി നഗരസഭയും സംയുക്തമായി മിന്നൽ പരിശോധന നടത്തി. പഴകിയ ഭക്ഷണം, നിരോധിത നിറങ്ങൾ, ഹെൽത്ത് കാർഡിന്റെ അഭാവം, ശാസ്ത്രീയമായ മാലിന്യസംസ്‌കരണം ഇല്ലാത്തത് തുടങ്ങിയ ന്യൂനതകൾ കണ്ടെത്തിയ 33 കടകളിൽ നിന്നായി 73,500രൂപ പിഴ ഈടാക്കി. ഗുരുതര വീഴ്ചകൾ കണ്ടെത്തിയ സ്ഥാപനങ്ങൾ താത്കാലികമായി അടപ്പിച്ചു.
തിങ്കളാഴ്ച രാവിലെ 7 മുതൽ ഏഴ് പ്രധാന കാറ്ററിംഗ് യൂണിറ്റുകളിലും വൈറ്റില, കടവന്ത്ര, പാലാരിവട്ടം, കലൂർ ഉൾപ്പെടെയുള്ള വിവിധ കേന്ദ്രങ്ങളിലെ 77 സ്ഥാപനങ്ങളിലുമാണ് പരിശോധന നടന്നത്. ശേഖരിച്ച 53 കുടിവെള്ള സാമ്പിളുകളിൽ 29 എണ്ണത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഫുഡ് സേഫ്റ്റി വിഭാഗം, പൊലീസ് എന്നിവരുടെ സഹകരണത്തോടെയാണ് സ്‌പെഷ്യൽ സ്‌ക്വാഡ് പരിശോധന നടത്തിയത്.
ഷവർമ്മ, കുഴിമന്തി കടകൾക്കും പാലുത്പന്നങ്ങൾ വിൽക്കുന്നവർക്കും പ്രത്യേക സുരക്ഷിതമാർഗ നിർദ്ദേശങ്ങൾ നൽകി. പരിശോധന തുടരുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |