
പത്തനംതിട്ട : സംസ്ഥാന സർക്കാരിന്റെ പുതിയ ബഡ്ജറ്റിൽ പ്ലാൻഫണ്ട് വെട്ടിക്കുറച്ചത് തദ്ദേശ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കി. പുതുക്കിയ ബഡ്ജറ്റിലൂടെ പത്തനംതിട്ട ജില്ലാ പഞ്ചായത്തിന് നഷ്ടമായത് 22.08കോടി രൂപ. കഴിഞ്ഞ 30 വർഷമായി സംസ്ഥാന സർക്കാർ നൽകിവന്ന തുക പിൻവലിച്ചത് ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ താളംതെറ്റിക്കുകയാണ്. കഴിഞ്ഞ സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ 962കോടി രൂപയാണ് ഈ ഇനത്തിൽ വകയിരുത്തിയിരുന്നത്. പുതിയ സർക്കാർ ഇത് 177കോടിയായി കുറച്ചു. ഇതോടെ 515കോടിയുടെ സാമ്പത്തിക ബാദ്ധ്യതയാണ് തദ്ദേശ സ്ഥാപനങ്ങൾക്കുണ്ടായത്.
ജില്ലാപഞ്ചായത്തിൽ പ്ലാൻ ഫണ്ടിൽ ജനറൽ വിഭാഗത്തിൽ 1.30 കോടിയും പട്ടികജാതി പ്ലാൻ ഫണ്ടിൽ 2.21 കോടിയും പട്ടികവർഗ ഫണ്ടിൽ 7.84 ലക്ഷവും റോഡ് ഫണ്ടിൽ 53.89 ലക്ഷവും കുറച്ചു. ഇതോടെ വാർഷിക പദ്ധതിയിൽ ജില്ലയിൽ മാത്രം 8.98 കോടിയുടെ കുറവുണ്ടായി. മൂന്നാംഗഡുവായി ലഭിക്കേണ്ട 13.10 കോടി രൂപ ഉൾപ്പടെ 22.08 കോടി രൂപയാണ് പദ്ധതി ഇനത്തിൽ മാത്രം നഷ്ടമായത്.
പദ്ധതിവിഹിതം വെട്ടിക്കുറച്ചതോടെ സർക്കാരിന്റെ നിർദ്ദേശ പ്രകാരമുള്ള നിർബന്ധിത പദ്ധതികളായ എസ്.എസ്.കെ, വയോമിത്രം ഒരു കിലോമീറ്റർ റോഡ് വിഹിതം തുടങ്ങിയവയ്ക്ക് ഇനി പ്ലാൻ ഫണ്ട് മാത്രമേ ഉപയോഗിക്കാൻ കഴിയു.
പതിനാറാം കേന്ദ്ര ധനകാര്യ കമ്മിഷൻ വികസന പദ്ധതികൾക്ക് അനുവദിച്ചിരുന്ന തുക വൻതോതിലാണ് വെട്ടിക്കുറച്ചത്. മുൻ ഭരണസമിതി കൃത്യമായ ധനവിനിയോഗം നടത്തിയില്ല. ചില നിർവഹണ ഉദ്യോഗസ്ഥർ പദ്ധതി വിഹിതം ചെലവാക്കുന്നതിൽ വരുത്തിയ വീഴ്ചയും തിരിച്ചടിയായി. ഇതോടൊപ്പം മൂന്നാംഗഡു കിട്ടാതായത് പദ്ധതികളെ പ്രതികൂലമായി ബാധിക്കും. എന്നാൽ ഇത് മറികടക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തും
ദീനാമ്മ റോയ്
പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്
മൂന്നാം ഗഡു നഷ്ടമായത്: 13.10കോടി
ഫണ്ട് പുനഃസ്ഥാപിക്കണം
ഫണ്ട് വെട്ടിക്കുറച്ച നടപടി തദ്ദേശ സ്ഥാപനങ്ങളുടെ നിലനിൽപ്പിനെ അപകടത്തിലാക്കും. സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന പട്ടികജാതി, പട്ടിക വർഗവിഭാഗങ്ങളിലെ വികസന പദ്ധതികൾ അവതാളത്തിലാകും. ഈ വിഭാഗത്തിന് ലഭിക്കേണ്ട വീട്, കുട്ടികളുടെ സ്‌കോളർഷിപ്പ്, പഠനമുറി എന്നീ പദ്ധതികൾ മുടങ്ങും. നഷ്ടമായ തുക സർക്കാർ അനുവദിക്കണമെന്ന് ജില്ലാപഞ്ചായത്തിലെ ഇടത് അംഗങ്ങൾ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |