
പാലക്കാട് : പട്ടാമ്പി, ഗുരുവായൂർ ഭാഗത്തേക്ക് പോവാൻ ജനങ്ങൾ ആശ്രയിക്കുന്ന ബസ് സ്റ്റാൻഡാണ് പാലക്കാട് ടൗൺ സ്റ്റാൻഡ്. നിരവധി ബസുകളാണ് ദിവസേന സ്റ്റാൻഡിലെത്തുന്നത്. ജില്ലയിലെ മറ്റ് രണ്ട് സ്റ്റാൻഡുകളിൽ നിന്ന് ഒട്ടും വിഭിന്നമല്ല ടൗൺ സ്റ്റാൻഡിന്റെയും അവസ്ഥ. ഇ.കെ.നായനാർ മുഖ്യന്ത്രിയായിരുന്ന സമയത്താണ് സ്റ്റാൻഡിന്റെ നിർമ്മാണം ആരംഭിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 1980 ഓഗസ്റ്റ് 23 ന്. അതിനു ശേഷം കാര്യമായ നവീകരണങ്ങൾ ഒന്നും നടത്തിയിട്ടില്ല.
സ്റ്റാൻഡിലെ കുഴികൾ
സ്റ്റാൻഡിൽ പ്രവേശിക്കുമ്പോൾ തന്നെ കാണാൻ കഴിയുന്നത് ടാറിളകി കുഴികൾ രൂപപ്പെട്ട സ്റ്റാൻഡിന്റെ അതി ദയനീയമായ അവസ്ഥയാണ്. ബസ് കുഴിയിൽ ചാടിയതിനെ തുടർന്ന് യാത്രക്കാരന് പരുക്ക് പറ്റിയ സംഭവവുമുണ്ട്. മഴ പെയ്താൽപിന്നെ കുഴിയെല്ലാം നിറഞ്ഞ് കുളമാവും. മഴക്കാലത്ത് വെള്ളം നിറയുന്ന സമയത്ത് യാത്രക്കാർക്ക് ബസിൽ കയറാനും ബുദ്ധിമുട്ടാണ്. കാത്തിരിപ്പു കേന്ദ്രത്തിന്റെ നിലവും പൊളിഞ്ഞു കിടക്കുകയാണ്. ഒരിടത്ത് പെരുച്ചാഴി കുഴിയാക്കിയും വച്ചിട്ടുണ്ട്.
സ്റ്റാൻഡിൽ കൂട്ടിയിട്ടിരിക്കുന്ന മരത്തടികൾ
സ്റ്റാൻഡിൽ യാത്രക്കാരുടെ കാത്തിരിപ്പുകേന്ദ്രത്തിന്റെ ഭാഗത്ത് മരത്തടികൾ കൂട്ടിയിട്ടിരിക്കുകയാണ്. റോഡിന്റെ സൈഡിലുണ്ടായിരുന്ന മരംമുറിച്ചതിന്റെ തടികളാണ് സ്റ്റാൻഡിനകത്ത് കൂട്ടിയിട്ടിരിക്കുന്നത്. ഒരാഴ്ച്ചത്തോളമായി മരം കൂട്ടിയിട്ടിട്ട്. നഗരസഭ ലേലത്തിൽ വച്ചതിനുശേഷം മാത്രമേ അത് അവിടെ നിന്നും ഒഴിവാക്കുകയൊള്ളൂ എന്നാണ് അധികൃതരുടെ മറുപടി.
തെരുവുനായ ശല്യം
ഇരുട്ടിയാൽ പിന്നെ സ്റ്റാൻഡിൽ തെരുവു നായ്ക്കളുടെ വിളയാട്ടമാണ്. നിരവധി നായ്ക്കളാണ് യാത്രക്കാരുടെ അടുത്തേക്ക് കുരച്ചടുക്കുന്നത്. അതിനാൽ തന്നെ പല യാത്രക്കാരും ഭയന്നാണ് ബസ് കേറാൻ വരുന്നത്. തെരിവുനായ ശല്യം ബസുകാർക്കും യാത്രക്കാർക്കും അത് ഒരുപോലെ ബുദ്ധിമുട്ടായിരിക്കുകയാണ്. പകലും നായ്ക്കൾ ബസിനടിയിലാണ് കിടക്കുന്നത്.
ചോരുന്ന കെട്ടിടങ്ങൾ
സ്റ്റാൻഡിലെ കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം. മഴപെയ്താൽ കടകളിലേക്ക് വെള്ളമെത്തും. രണ്ട് നിലയുള്ള കെട്ടിടങ്ങളാണ് സ്റ്റാൻഡിലുള്ളത്. മുകളിലെ നിലകളുടെ വരാന്തയിൽ കെട്ടിക്കിടക്കുന്ന വെള്ളമാണ് താഴെയുള്ള കടകളിലേക്ക് ചോരുന്നത്. കൂടാതെ മേൽക്കൂരയുടെ കോൺഗ്രീറ്റ് അടർന്നുപോയ അവസ്ഥയിലാണ്. യാത്രക്കാർ വരുന്ന സമയത്ത് കോൺഗ്രീറ്റ് അടർന്നു വീണാൽ അപകടങ്ങൾക്ക് കാരണമാകും.
മോട്ടർ പുരയും ശൗചാലയവും
ശൗചാലയത്തിലേക്കുള്ള വെള്ളമെടുക്കുന്നത് സ്റ്റാൻഡിനകത്തുള്ള കിണറിൽ നിന്നാണ്. എന്നാൽ കിണറിനോട് ചേർന്നുള്ള മോട്ടർപുരയുടെ വാതിൽ തകർന്നതിനാൽ ആർക്കും യഥേഷ്ടം അകത്തേക്ക് കടക്കാം. സ്റ്റാൻഡിനകത്തെ ശൗചാലയം കുറച്ചു വർഷങ്ങൾക്ക് മുൻപാണ് നിർമ്മിച്ചത്. എന്നാൽ ശാചാലയത്തിന്റെ പരിസരം വളരെ വൃത്തിഹീനമാണ്.
ഒറ്റപ്പാലം, ചെർപ്പുളശ്ശേരി, പട്ടാമ്പി, മണ്ണാർക്കാട് തുടങ്ങിയ സ്റ്റാൻഡുകളെല്ലാം ടൈൽ പാകി നല്ല വൃത്തിയിലാണ് സൂക്ഷിക്കുന്നത്. എന്നാൽ ടൗൺ സ്റ്റാൻഡിൽ ഏതെങ്കിലും തരത്തിലുള്ള നവീകരണം നടത്തിയിട്ട് പത്തുവർഷത്തേളമായി. ബസുകൾ കുഴിയിൽ ചാടിയാണ് റോഡിലേക്കിറങ്ങുന്നത്. ഇത് വണ്ടികൾക്ക് തകരാറ് സംഭവിക്കാൻ കാരണമാകും. നഗരസഭ വേണ്ട വിധത്തിലുള്ള പരിഗണന സ്റ്റാൻഡിന് നൽകുന്നില്ല.
ആർ.മണികണ്ഠൻ- മുൻ ബസ് ഡ്രൈവർ
സ്റ്റാൻഡിന്റെ അവസ്ഥ വളരെ മോശമാണ്. ആകെ പൊളിഞ്ഞു കിടക്കുകയാണ്. അതൊന്ന് നവീകരിക്കാൻ നഗരസഭ ഇടപെടണം.
ബിജു- യാത്രക്കാരൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |