
നീലേശ്വരം: കോട്ടപ്പുറം ശ്രീ വൈകുണ്ഡ ക്ഷേത്രത്തിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന് ഭണ്ഡാരങ്ങളും ഓഫീസ് ഷെൽഫും കുത്തിത്തുറന്ന് പണം കവർന്ന കേസിലെ പ്രതിയെ പിടികൂടി പൊലീസ് . പത്തനംതിട്ട മലയാലപുഴ ഗ്രാമത്തിലെ കല്ലൂർ ഹൗസിൽ വിഷ്ണു (32) വാണ് പിടിയിലായത്. കഴിഞ്ഞ മേയ് 24 ന് രാത്രി 8.45 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്
ക്ഷേത്രത്തിൽ അതിക്രമിച്ചു കടന്ന പ്രതി, അവിടെയുണ്ടായിരുന്ന 6 ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് അതിലെ പണവും ഓഫീസ് ഷെൽഫിൽ സൂക്ഷിച്ചിരുന്ന 15,000 രൂപയും ഉൾപ്പെടെ ആകെ 30,000 രൂപ കവർന്ന് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ നീലേശ്വരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഊർജ്ജിതമായ അന്വേഷണം നടത്തിവരികയായിരുന്നു. പ്രതി പാലക്കാട് ജില്ലയിലെ വാളയാറിലുണ്ടെന്ന രഹസ്യവിവരം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ചതിനെ തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ നീക്കത്തിലാണ് വലയിലായത്.
നീലേശ്വരം സബ്ബ് ഇൻസ്പക്ടർ കെ.അജിത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതി മുമ്പാകെ ഹാജരാക്കി. ഈയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.പ്രത്യേക സംഘം എസ്.ഐ. അബൂബക്കർ, എ.എസ്.ഐ. ഷാജു, എസ്.സി.പി.ഒ മാരായ ജിനേഷ്, നികേഷ്, രാജേഷ്, നിഖിൽ,നീലേശ്വരം സ്റ്റേഷനിലെ എ.എസ്.ഐ. ശ്രീജിത്ത്, എസ്.സി.പി.ഒ മാരായ മഹേഷ് കാങ്കോൽ, ദിലീഷ് പള്ളിക്കൈ, അജിത്ത് പള്ളിക്കര, അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |