SignIn
Kerala Kaumudi Online
Saturday, 13 June 2026 9.00 PM IST

ഇനി ഊത്തക്കാലം പക്ഷെ പിടിക്കാനാവില്ല, അഴിയെണ്ണും

utha

15,000 രൂപ വരെ പിഴ

കോലഞ്ചേരി: മഴക്കാലത്ത് വയലിലും വരമ്പിലും തോട്ടിലുമെത്തുന്ന ഊത്തപിടിക്കാൻ തെക്കൻമേഖലയിൽ തിരക്കേറുന്നു. ജൂണിലെ പുതുമഴയിലാണ് സാധാരണയായി ഊത്തകയറൽ. മഴയെത്താൻ വൈകിയെങ്കിലും ഇത്തവണ മീൻപിടിത്തക്കാർക്ക് നല്ലരീതിയിൽ ഊത്തമീൻ ലഭിക്കുന്നുണ്ട്. എന്നാൽ പ്രജനനകാലത്തുള്ള മീൻപിടിത്തം നിരോധിച്ചിട്ടുള്ളതിനാൽ ഊത്ത പിടിക്കുന്നവർ നിയമനടപടി നേരിടേണ്ടിവരും. കേരള അക്വാകൾച്ചർ ആൻഡ് ഇൻലാൻഡ് ഫിഷറീസ് ആക്ട് 2010 ചട്ടങ്ങൾ പ്രകാരമാണ് ഊത്തപിടിത്തം നിരോധിച്ചിരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് 15,000 രൂപ പിഴയും 6 മാസം തടവും ലഭിക്കാം. ഫിഷറീസ്, റവന്യൂ, പൊലീസ് വകുപ്പുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും ഈ വിഷയത്തിൽ നടപടി സ്വീകരിക്കാം.

തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തിൽ പ്രജനനത്തിനായി മത്സ്യങ്ങൾ നടത്തുന്ന ദേശാന്തരഗമനത്തെയാണ് ഊത്തയെന്ന് പറയുന്നത്.

മത്സ്യസമ്പത്തിനെ ബാധിക്കും

പ്രജനനകാലത്തുള്ള ഊത്തപിടിത്തം നാടൻ മത്സ്യസമ്പത്തിന്റെ നാശത്തിന് കാരണമാകുന്നതിനാലാണ് ഇത് നിരോധിച്ചത്. വയർ നിറയെ മുട്ടകളുമായി വെള്ളം കുറഞ്ഞ വയലുകളിലേക്കും ചെറുജലാശയങ്ങളിലേക്കും പ്രജനനത്തിനായി വരുമ്പോൾ മത്സ്യങ്ങൾക്ക് വേഗത്തിൽ രക്ഷപ്പെടാൻ കഴിയില്ലെന്നതാണ് ഇവ വ്യാപകമായി വേട്ടയാടപ്പെടാൻ കാരണം. പ്രജനനകാലമായതിനാൽ ഓരോ മീൻവേട്ടയും ആയിരക്കണക്കിന് മത്സ്യങ്ങളുടെ നാശത്തിന് കാരണമാകുന്നു. ഇതുവഴി പല നാടൻ മത്സ്യങ്ങളും ഇന്ന് വംശനാശഭീഷണിയിലാണ്. ഏകദേശം 60ഇനം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളും 19 ഇനം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളും ഊത്തപിടിത്തം വഴി വംശനാശഭീഷണിയിലാണെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്ക്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL