
തിരുവനന്തപുരം: നിക്ഷിപ്ത താൽപര്യത്തോടെ സർക്കാരിനെ വളഞ്ഞിട്ടാക്രമിക്കാനോ, അപകീർത്തിപ്പെടുത്താനോ ശ്രമിച്ചാൽ അവജ്ഞയോടെ തള്ളിക്കളയുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഒരു സമ്മർദ്ദ ശക്തിക്കും വഴങ്ങില്ലെന്നും സർക്കാരിന്റെ നൂറാം ദിനത്തിൽ 'കേരളകൗമുദി'യിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കി.
മൂന്നു മാസം പ്രായമാകുന്നതിന് മുമ്പേ സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് ചില മാദ്ധ്യമങ്ങളുടെ സഹായത്തോടെ ഒരു സംഘം ശ്രമിച്ചത്. മാദ്ധ്യമ വാർത്തകൾ സർക്കാരിടപെട്ട് സാമൂഹ്യ മാധ്യമ പേജിൽ നിന്നും നീക്കിയെന്ന നീചമായ പ്രചരണം നടത്തി. അവരുന്നയിച്ച ആരോപണങ്ങൾക്കൊന്നും 24 മണിക്കൂർ ആയുസുണ്ടായിരുന്നില്ല. സർക്കാർ ഇടപെട്ടിട്ടില്ലെന്ന് മെറ്റ ഔദ്യോഗിക വിശദീകരണം നൽകി. വ്യാജ പ്രചാരകർക്ക് ഇനി എന്തു പറയാനുണ്ട്?. മുഖ്യമന്ത്രിയും മന്ത്രിമാരും വിമർശനത്തിനതീതരല്ല. വിമർശനങ്ങളെ സഹിഷ്ണുതയോടെയാണ് സമീപിക്കുന്നത്. ആർക്കും തെറ്റുകൾ ചൂണ്ടിക്കാട്ടാം. അതിൽ കഴമ്പുണ്ടെങ്കിൽ തിരുത്തും.
സമരം ചെയ്യുന്നവരാരും സർക്കാരിന്റെ ശത്രുക്കളല്ല. ആരെയും തുറന്ന മനസോടെ കേൾക്കും. ഏതു പ്രശ്നവും പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യും. ജനങ്ങളാണ് തങ്ങളുടെ കരുത്ത്. സമഗ്ര വികസനവും സാമൂഹിക ക്ഷേമവും ഒരു പോലെ മുന്നോട്ട് കൊണ്ടു പോകുമെന്നതാണ് സർക്കാർ സമീപനം. വാഗ്ദാനങ്ങൾ കൃത്യമായി പാലിക്കാനുള്ളതാണെന്ന ബോധ്യം സർക്കാരിനുണ്ട്. ഒരു മാസം പോലും ക്ഷേമ പെൻഷൻ മുടങ്ങരുതെന്നാണ് സർക്കാർ നിലപാട്. പ്രതിസന്ധികൾക്കിടയിലും ജന ജീവിതത്തിന് ആശ്വാസം നൽകുന്ന പദ്ധതികളും തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |