
ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഹാട്രിക്ക് സ്വർണം ലക്ഷ്യമിട്ട് വെയ്‌റ്റ്‌ലിംഫ്ടിംഗിലെ ഇന്ത്യൻ വിസ്‌മയം മീരാബായി ചാനു ഇന്നിറങ്ങുന്നു. വനിതകളുടെ 48കി.ഗ്രാം ഫൈനലിലാണ് ചാനു ഇന്ത്യൻ പ്രതീക്ഷകൾ സ്വർണമാക്കാൻ ഇറങ്ങുന്നത്. ഇന്ത്യൻ സമയം വൈകിട്ട് 6.45 മുതലാണ് മത്സരം. കഴിഞ്ഞ രണ്ട് കോമൺവെൽത്ത് ഗെയിംസുകളിലും (2018,22) പൊന്നണിഞ്ഞ മീര 2014ൽ ഗ്ലാസ്ഗോ തന്നെ വേദിയായ ഗെയിംസിൽ വെള്ളിയും നേടിയിരുന്നു. 2014 ലും 18ലും 48 കി.ഗ്രാം വിഭാഗത്തിലും 2022ൽ 49 കി.ഗ്രാം വിഭാഗത്തിലുമാണ് മത്സരിച്ചത്.
ഒളിമ്പിക്സിലും ലോകചാമ്പ്യൻഷിപ്പുകളിലുമെല്ലാം മെഡലുകൾ സ്വന്തമാക്കിയിട്ടുള്ള മീര ഇത്തവണ കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ ഇന്ത്യയുടെ പതാക വാഹകയായിരുന്നു. കോമൺവെൽത്ത് ഗെയിംസ് അടുക്കവെ പരിക്കിന്റെ പിടിയിലായിരുന്ന ചാനു അതിൽ നിന്നെല്ലാം മുക്തയായി പൂർണ ആത്‌മവിശ്വാസത്തോടെയാണ് ഗ്ലാസ്‌ഗോയിലിറങ്ങുന്നത്. വെയ്‌റ്റ്‌ലിഫ്‌ടിംഗിൽ പുരുഷ വിഭാഗത്തിൽ റിഷികാന്ത് സിംഗും (60 കി.ഗ്രാം), രാജ മുത്തുപാണ്ടിയും (65 കി.ഗ്രാം) ഇന്ന് ഫൈനലിനിറങ്ങുന്നുണ്ട്. റിഷികാന്തിന്റെ മത്സരം ഉച്ചകഴിഞ്ഞ് 2.15 മുതലും മുത്തുപാണ്ടിയുടേത് രാത്രി 11.15 മുതലുമാണ്.
സച്ചിൻ മുന്നോട്ട്
ഗെയിംസിൽ ഇന്നലെ ഇന്ത്യയ്ക്ക് മെഡലൊന്നും ലഭിച്ചില്ല. അതേസമയം ബോക്സിംഗിൽ പുരുഷൻമാരുടെ 60 കി.ഗ്രാം ത്രില്ലർ പോരാട്ടത്തിൽ കാനഡയുടെ കിയോമ അൽ അഹമ്മദിയയെ കീഴടക്കി ഇന്ത്യയുടെ സച്ചിൻ സിവാച് പ്രീക്വാർട്ടറിൽ എത്തി.സ്‌പ്‌ലിറ്റ് തീരുമാന പ്രകാരം 4-1നായിരുന്നു സച്ചിന്റെ ജയം. റഫറിമാരിൽ 4 പേർ സച്ചിന് അനുകൂലമായി വിധിയെഴുതിയപ്പോൾ ഒരാൾ കനേഡിയൻ താരത്തെ പിന്തുണച്ചു. കഴിഞ്ഞ ഗെയിംസിൽ 57 കി.ഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയിട്ടുള്ള താരമാണ് അഹമ്മദി. പ്രീക്വാർട്ടറിൽ ഇംഗ്ലണ്ടിന്റെ വിൽ ഹെവിറ്റാണ് സച്ചിന്റെ എതിരാളി.
ലോൺ ബോൾസ് വനിതാ പെയർ വിഭാഗം മത്സരത്തിൽ ടോംഗയ്‌ക്കെതിരായ ടൈ ബ്രേക്കർ പോരാട്ടത്തിൽ വിജയം നേടി രൂപ റാണിയും, പിങ്കി സിംഗും അടങ്ങുന്ന ഇന്ത്യൻ ടീം വിജയക്കുതിപ്പ് തുടർന്നു. ആദ്യ സെറ്റ് 5-2 എന്ന സ്‌കോറിന് സ്വന്തമാക്കിയ ഇന്ത്യൻ സഖ്യം, രണ്ടാം സെറ്റ് 4-6 എന്ന നിലയിൽ എതിരാളികൾക്ക് വിട്ടുകൊടുത്തു. എന്നാൽ, നിർണായകമായ ടൈ-ബ്രേക്കറിൽ സമ്മർദ്ദത്തെ അതിജീവിച്ച് പിങ്കി പുറത്തെടുത്ത മികച്ച പ്രകടനം ടീമിനെ വിജയത്തിലെത്തിച്ചു. വനിതാ പെയർ വിഭാഗം മത്സരങ്ങളിൽ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം വിജയമാണിത്.
പുരുഷ സിംൾസിൽ മൂന്നാം മത്സരത്തിൽ മലേഷ്യയുടെ ഏഷ്യൻ ചാമ്പ്യൻ ഇസ്സത്ത് ഷമീർ സുൽക്കെപ്ലിയോട് ഇന്ത്യയുടെ പുതുൽ സോണോവാൾ പരാജയപ്പെട്ടു.
ആർട്ടിസ്റ്രിക് ജിംനാസ്‌റ്റിക്സ് വനിതാ വിഭാഗത്തിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത് മത്സരം അവസാനിപ്പിച്ചു. പ്രണതി നായക്, പ്രതിഷ്ഠ സാമന്ത, നിഷ്ക അഗർവാൾ,ഇഷിത റെവാലെ എന്നിവരുൾപ്പെട്ടതായിരുന്നു ഇന്ത്യൻ ടീം. പ്രണതിയും പ്രതിഷ്ഠയുംമികച്ച പ്രകടനം പുറത്തെടുത്തു.
വീൽച്ചെയർ വനിതാ 3-3 ബാസ്കറ്ര് ബോലിൽ ഇന്ത്യ വേൽസിനോട് 1-16ന് തോറ്റു, നീന്തലിൽ 400 മീറ്റർ ഫ്രീസ്‌റ്രൈലിൽ ഇന്ത്യയുടെ ദക്ഷനും ആര്യനും ഫൈനലിൽ എത്താനായില്ല.
പാരാ പവർ ലിഫ്റ്റിംഗിൽ പുരുഷ ഹെവി വെയ്റ്റ് വിഭാഗത്തിൽ ചന്തു കുമാർ നേടിയ വെങ്കലമാണ് ഇത്‌വരെയുള്ള ഇന്ത്യയുടെ മെഡൽ സമ്പാദ്യം.
ഇന്ത്യ ഇന്ന്
ലോൺ ബോൾസ്
1 PM മുതൽ- വനിതാ പെയേഴ്സ് (രൂപ റാണി, പിങ്കി സിംഗ്)- നമീബിയക്കെതിരെ
7.15 PM മുതൽ - പുരുഷ സിംഗിൾസ് - പുതുൽ സോണോവാൾ
10.05 PM മുതൽ- വനിതാ പെയേഴ്സ് (രൂപ റാണി, പിങ്കി സിംഗ്) ഇംഗ്ലണ്ടിനെതിരെ
ഭാരോദ്വഹനം
2.15PM മുതൽ -പുരുഷ വിഭാഗം 60 കി.ഗ്രാം -റിഷികാന്ത് സിംഗ്
6.45PM മുതൽ-വനിതാ വിഭാഗം 48 കി.ഗ്രാം - മീരാബായ് ചാനു
11.15 PM മുതൽ- പുരുഷ വിഭാഗം 65 കി.ഗ്രാം -രാജ മുത്തുപാണ്ടി
ആർട്ടിസ്റ്റിക് ജിംനാസ്‌റ്റിക്സ്
4.30 PM മുതൽ- പുരുഷന്മാരുടെ ഓൾറൗണ്ട് ഫൈനൽ
നീന്തൽ
4.39 11.15 PM മുതൽ- പുരുഷന്മാരുടെ 4-200 മീറ്റർ ഫ്രീസ്‌റ്റൈൽ റിലെ ഹീറ്റ്‌സ്
(ശ്രീഹരി നടരാജ്, ആര്യൻ നെഹ്‌റ,അനീഷ് എസ് ഗൗഡ, ദക്ഷൻ ശശികുമാർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |