ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിലെ ആദ്യ യാത്രയുടെ അനുഭവം പങ്കുവച്ച് ഡച്ച്-മോൾഡോവൻ ദമ്പതികൾ. കഴിഞ്ഞ ഒരു മാസമായി ഇന്ത്യയിൽ യാത്ര ചെയ്യുന്ന ഇരുവരും ഓഗസ്റ്റ് 29ന് 'ബോട്ടിക് ഡയറീസ്' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് രാജ്യത്തെ ട്രെയിൻ യാത്രയുടെ വ്യത്യസ്ത അനുഭവങ്ങൾ വീഡിയോയിൽ പങ്കിട്ടത്.
ഡച്ച് യുവതി നിക്കോയും പങ്കാളിയായ വെസും താജ്മഹൽ സന്ദർശിക്കാനായി ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗം ആഗ്രയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. ആഗ്ര റെയിൽവേ സ്റ്റേഷനിലെ തിരക്കും ബഹളവും കണ്ട് അമ്പരന്ന നിക്കോയുടെ രസകരമായ പ്രതികരണവും ശ്രദ്ധേയമായി. രണ്ട് മണിക്കൂർ യാത്രയ്ക്കായി എ.സി സ്ലീപ്പർ ക്യാബിനാണ് ബുക്ക് ചെയ്തത്. 660 രൂപയാണ് രണ്ടുപേർക്കും കൂടി ടിക്കറ്റിന് ചെലവായ തുക. ഏകദേശം ആറ് യൂറോ.
ട്രെയിനിൽ തങ്ങളുടെ കോച്ച് കണ്ടെത്താനും സീറ്റിലെത്താനും അൽപ്പം ബുദ്ധിമുട്ടിയെന്ന് നിക്കോ പറയുന്നു. എന്നാൽ ക്യാബിനിലെത്തിയതോടെ പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നു അനുഭവമെന്ന് നിക്കോ പറഞ്ഞു. വൃത്തിയും വിശാലവുമായ ക്യാബിനും എയർകണ്ടീഷനിംഗ് രണ്ട് ബെഡുകളും സ്വകാര്യതയ്ക്കുള്ള കർട്ടനുകളും കണ്ണാടിയും പ്രവർത്തിക്കുന്ന ലൈറ്റുകളും അടക്കമുള്ള സൗകര്യങ്ങൾ ദമ്പതികളെ ഏറെ ആകർഷിച്ചു. വെറും ആറ് യൂറോയ്ക്ക് ഇത്രയും സൗകര്യങ്ങളോടെയുള്ള യാത്ര ലഭിച്ചത് മുതലായിട്ടുണ്ടെന്നാണ് നിക്കോ പറയുന്നത്.
അതേസമയം, ട്രെയിനിലെ ടോയ്‌ലറ്റിന്റെ കാര്യത്തിൽ ഇരുവർക്കും അത്ര നല്ല അഭിപ്രായമല്ല. ടോയ്‌ലറ്റ് വൃത്തിഹീനമായിരുന്നുവെന്നാണ് നിക്കോയുടെ പ്രതികരണം. യാത്ര രണ്ട് മണിക്കൂർ മാത്രമായിരുന്നത് ആശ്വാസമായെന്നും അവർ പറഞ്ഞു. ട്രെയിനിലെ ഭക്ഷണവിതരണത്തെക്കുറിച്ചും ദമ്പതികൾ അനുഭവം പങ്കുവച്ചു. യാത്രക്കാർക്ക് സീറ്റിൽ ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയുമെന്നും ഭക്ഷണവും പാനീയങ്ങളുമായി വിൽപ്പനക്കാർ ട്രെയിനിലൂടെ എത്തുന്നുണ്ടെന്നും നിക്കോ പറഞ്ഞു. എന്നാൽ ഇവരിൽനിന്ന് ഭക്ഷണം വാങ്ങി കഴിക്കാൻ തയ്യാറായില്ലെന്ന് അവർ വ്യക്തമാക്കി.
ട്രെയിൻ യാത്ര പ്രതീക്ഷിച്ചതിനേക്കാൾ മികച്ചതായിരുന്നെങ്കിലും ആഗ്ര റെയിൽവേ സ്റ്റേഷനിലെത്തിയതോടെ അനുഭവം മറ്റൊരു തരത്തിലായെന്ന് ദമ്പതികൾ പറയുന്നു. സ്റ്റേഷനിലെ തിരക്കും ബഹളവും കുഴപ്പംപിടിച്ച അവസ്ഥയായാണ് നിക്കോ വിശേഷിപ്പിച്ചത്.
വീഡിയോ അവസാനിപ്പിക്കുമ്പോൾ 'അവർ എന്നെ ആഗ്രയിൽ നിന്ന് പുറത്താക്കാൻ പോവുകയാണ്' എന്നായിരുന്നു നിക്കോയുടെ തമാശ രൂപേണയുള്ള പ്രതികരണം. ഇന്ത്യയിൽ നടത്തിയ യാത്രകളുടെ കൂടുതൽ വിവരങ്ങൾ തങ്ങളുടെ യൂട്യൂബ് ചാനലിൽ കാണാമെന്നും വെസ്, നിക്കോ ദമ്പതികൾ അറിയിച്ചു.
Dutch-Moldovan couple Ves and Nico shared their initial Indian Railway experience from Delhi to Agra. Their two-hour AC sleeper cabin journey, costing 660 rupees, offered unexpected comfort and amenities despite an unhygienic toilet. However, the Agra railway station's chaotic crowds surprised them. They documented their first train ride, highlighting both positive and challenging aspects for tourists.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |