
നവീകരണവും ഒലിച്ചുപോയി
വെഞ്ഞാറമൂട്: എം.സി റോഡിൽ ആലന്തറയിൽ നിന്ന് പ്രധാന സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്ന,ആലന്തറ - ഗോകുലം മെഡിക്കൽ കോളേജ് റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി.
ഒരു വർഷം മുൻപ് റോഡിന്റെ തകർച്ച പരിഹരിക്കുന്നതിനായി അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു.എന്നാൽ കരാറുകാരൻ റോഡിലെ വലിയ കുഴികൾ പോലും ശരിയായ രീതിയിൽ മൂടാതെ മെറ്റലും ടാറും വച്ച് താത്കാലികമായി തടിത്തപ്പിയെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഗുണനിലവാരമില്ലാത്ത നിർമ്മാണ പ്രവർത്തനം കാരണം മാസങ്ങൾ തികയുന്നതിന് മുൻപ് തന്നെ റോഡിലെ ടാർ പൂർണമായി ഇളകിമാറുകയും മുൻപത്തേതിനേക്കാൾ വലിയ കുഴികൾ രൂപപ്പെടുകയും ചെയ്തു.
ഇതിനെതിരെ പൊതുമരാമത്ത് അധികൃതർക്കും ജനപ്രതിനിധികൾക്കും നിരവധി പരാതികൾ നൽകിയിരുന്നു.എന്നാൽ പരാതി നൽകി മാസങ്ങൾ പിന്നിട്ടിട്ടും ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ സ്ഥലം സന്ദർശിക്കാനോ,റോഡ് പരിശോധിക്കാനോ തയ്യാറായിട്ടില്ല.
വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാനായി മുൻപ് വെട്ടിപ്പൊളിച്ച ഭാഗങ്ങൾ കൂടി കൃത്യമായി പുനരുദ്ധരിക്കാതിരുന്നത് റോഡിന്റെ അവസ്ഥ കൂടുതൽ പരിതാപകരമാക്കി.
റോഡ് ഉടനടി പുനർനിർമ്മിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മേഖലയിലെ പ്രധാന ആശുപത്രിയിലേക്കും,കോളേജിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കും എത്താനുള്ള പ്രധാന ആശ്രയമാണ് ഈ പാത.ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾ,ഗർഭിണികൾ,അപകടങ്ങളിൽപ്പെടുന്നവർ എന്നിവരുമായി എത്തുന്ന ആംബുലൻസുകൾ കുഴികൾ നിറഞ്ഞ ഈ റോഡിലൂടെ ഏറെ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്.
ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവ്
നിർമ്മാണത്തിലെ അശാസ്ത്രീയതയും അധികൃതരുടെ അവഗണനയും കാരണം പ്രദേശവാസികൾ കടുത്ത യാത്രാദുരിതത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |