
ചേർത്തല : ദേശീയപാത അധികൃതർ ചേർത്തല റെയിൽവേ സ്റ്റേഷന് മുന്നിൽ നടത്തുന്ന നിർമ്മാണത്തിലെ അശാസ്ത്രീയത കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയെ നേരിട്ടുകണ്ട് ബോധിപ്പിച്ച് ചേർത്തല എം.എൽ.എയും നഗരസഭ അദ്ധ്യക്ഷനും. ചേർത്തല റെയിൽവേ സ്റ്റേഷന്റെയും കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന്റെയും വികസനത്തെ മാനിക്കാതെയാണ് മൊബിലിറ്റി ഹബിനും റെയിൽവേ സ്റ്റേഷനനുമിടയിലുള്ള ഗതാഗതം തടസപ്പെടുത്തി ദേശീയപാത അധികൃതർ നിർമ്മാണ പ്രവർത്തനം നടത്തുന്നതെന്ന് നിതിൻ ഗഡ്ഗരിയെ സന്ദർശിച്ച് പി.പ്രസാദ് എം.എൽ.എയും നഗരസഭ അദ്ധ്യക്ഷൻ എസ്. സോബിനും ബോധിപ്പിച്ചു. കേന്ദ്ര മന്ത്രി നിധിൻ ഗഡ്ഗരിയെ ഡൽഹിയിലെത്തി നേരിൽ കണ്ടാണ് ദേശീയപാത നിർമ്മാണം കാരണം ചേർത്തലയ്ക്കുണ്ടാകുന്ന പ്രശ്നങ്ങൾ അവതരിപ്പിച്ചത്.
റെയിൽവേ സ്റ്റേഷന് മുന്നിൽ ഉയരപ്പാതയോ, അടിപ്പാതയോ നിർമ്മാക്കാതെ അടച്ചുകെട്ടി നിർമ്മാണം നടത്തിയതിനാൽ സ്റ്റേഷനിലേക്ക് യാത്രക്കാർക്ക് കയറാനും ഇറങ്ങാനുമുള്ള അവസരമുണ്ടാകില്ല. ഉയരപ്പാത നിർമ്മാണത്തിന്റെ ഭാഗമായി ഈ ഭാഗത്ത് കൂടി സഞ്ചരിച്ചു കൊണ്ടിരുന്ന ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾക്ക് നഗരത്തിലേക്ക് വരുന്നതിനും പോകുന്നതിനുള്ള സൗകര്യവും നഷ്ടമാകും. ഇവിടെ റാമ്പ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. 25 ദിവസമായി നഗരസഭയുടെ നേതൃത്വത്തിൽ ഉയരപ്പാത സമര സമിതി സമരം നടത്തി വരികയാണെന്നും ഇരുവരും ബോധിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |