കോഴിക്കോട്: നഗരത്തിൽ എത്തുന്നവർ അൽപ്പം വിശ്രമിക്കാൻ ആശ്രയിക്കുന്ന, സായാഹ്ന സവാരിക്കാരുടെ ഇഷ്ട കേന്ദ്രമായ മാനാഞ്ചിറ മൈതാനത്തിൽ കാലുകുത്താൻ കഴിയാത്തവിധം പുല്ലും കാട്ടുവള്ളികളും. മുട്ടോളം ഉയരത്തിൽ പുല്ല് വളർന്നതോടെ കുട്ടികളുമായി എത്തുന്നവർ സുരക്ഷാ ആശങ്കയിലാണ്. സ്പോർട്സ് കൗൺസിൽ ഹാളിന് സമീപത്തെ ചെറിയ ഭാഗം ഒഴികെ 3.49 ഏക്കറോളം വരുന്ന മൈതാനത്തിന്റെ ഭൂരിഭാഗവും പുല്ല് മൂടിക്കിടക്കുകയാണ്. തുറസായ പുൽത്തകിടി, സംഗീത ജലധാര, നടപ്പാതകൾ തുടങ്ങി നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മാനാഞ്ചിറ മൈതാനം നാട്ടുകാരും വിനോദസഞ്ചാരികളും ഒരുപോലെ ആശ്രയിക്കുന്ന ഇടമാണ്.
എന്നാൽ നിലവിൽ മൈതാനത്തിന്റെ അവസ്ഥ സന്ദർശകരെ മടുപ്പിക്കുന്നതാണ്. നേരത്തെ കെട്ടിയുണ്ടാക്കിയ പല ഹട്ടുകളും നശിച്ചു. ബെഞ്ചുകൾ തുരുമ്പെടുത്തു. പുല്ലിനിടയിൽ പാമ്പുകൾ ഉൾപ്പെടെ ഇഴജന്തുക്കൾ ഒളിഞ്ഞിരിക്കുമോയെന്ന ആശങ്കയിൽ കുട്ടികളെ മൈതാനത്ത് കളിക്കാൻ വിടാൻ പോലും രക്ഷിതാക്കൾ മടിക്കുകയാണ്. വൈകുന്നേരങ്ങളിൽ കുട്ടികളുമായി എത്തുന്നവർ മൈതാനത്തിന്റെ പല ഭാഗങ്ങളും ഒഴിവാക്കിയാണ് സമയം ചെലവഴിക്കുന്നത്.
അവഗണനയിൽ അൻസാരി പാർക്കും
അൻസാരി പാർക്കിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. പരിപാലനം കുറഞ്ഞതോടെ പാർക്കിന്റെ ശോഭ നഷ്ടമായി. കുടുംബങ്ങളും കുട്ടികളും ഇവിടം ഉപേക്ഷിച്ച മട്ടാണ്. പാർക്കിലെ എഴുത്തുകാരുടെ കഥാപാത്രങ്ങൾക്ക് മങ്ങലേറ്റു. കുട്ടികളുടെ കളിയുപകരണങ്ങളെല്ലാം തകർന്നു. സംഗീതജലധാര കൊതുക് വളർത്തു കേന്ദ്രമായി. നഗരത്തിലെ പൈതൃക-വിനോദ കേന്ദ്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന മാനാഞ്ചിറ, നഗരത്തിന്റെ 'പച്ചശ്വാസകോശം' എന്ന വിശേഷണവും നേടിയ സ്ഥലമാണ്. എന്നാൽ പരിപാലനക്കുറവ് കാരണം അതിന്റെ ഭംഗിയും ഉപയോഗവും കുറഞ്ഞുവരികയാണ്. പുല്ലുവെട്ടൽ, ശുചീകരണം, പരിപാലനം എന്നിവ സമയബന്ധിതമായി നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. മഴക്കാലമായതിനാൽ കാട്ടുപുല്ല് അതിവേഗം വളരുന്ന സാഹചര്യത്തിൽ അടിയന്തരമായി ശുചീകരണം നടത്തി മൈതാനവും പാർക്കും പഴയ നിലയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നാണ് നഗരവാസികളുടെയും സന്ദർശകരുടെയും ആവശ്യം.
"സുരക്ഷിത്വം ഉറപ്പാക്കുന്ന തരത്തിൽ അടിയന്തരമായി പരിപാലിക്കണം."
കവിത ബാബു, മുണ്ടിയ്ക്കൽ താഴം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |