ടി.വി സച്ചിൻ
വടകര: വടകരയിലെ എല്ലാ പ്രധാന പരിപാടികളുടെയും അമരത്തുണ്ടായിരുന്ന പി.എം രവീന്ദ്രൻ ഇനിയില്ല. എസ്.എൻ.ഡി.പി യൂണിയൻ നേതാവായിരുന്ന ജ്യേഷ്ഠ സഹോദരൻ പി.എം നാണുവിന്റെ വഴിയെ സഞ്ചരിച്ചാണ് പി.എം രവീന്ദ്രൻ നേതൃനിരയിലെത്തിയത്. പിന്നീട് കക്ഷിരാഷ്ട്രീയ ഭേദമന്യേ വടകരക്കാരുടെ പ്രിയപ്പെട്ടയാളായി. ഊർജ്ജസ്വലമായ ഇടപെടലുകൾ കൊണ്ട് വിദ്യാഭ്യാസ മേഖലയിലും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും നിറഞ്ഞുനിന്നു. 24 വർഷത്തോളം വടകര യൂണിയന്റെ ഭാരവാഹിയായി. ചേളന്നൂർ എസ്.എൻ കോളേജിനെ കൂടുതൽ വിപുലീകരിച്ചതും വടകരയിൽ എസ് എൻ കോളേജ് സ്ഥാപിച്ചതും നേട്ടമാണ്. ഇവിടെ കാലികമായ ബിരുദ ബിരുദാനന്തര കോഴ്സുകൾ കൊണ്ടുവരാനും സ്ഥാപനത്തെ പരിഷ്കരിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. യൂണിയന് കീഴിൽ ട്രസ്റ്റുണ്ടാക്കി അതിന് കീഴിലാണ് എസ് .എൻ കോളേജ് സ്ഥാപിച്ചത്. മെെക്രോഫിനാൻസ് പ്രവർത്തനങ്ങളിലും മാതൃകാപരമായ ചുവടു വയ്പ് നടത്തി. ചുറ്റുമുള്ളവരുടെ വരുമാനം വർദ്ധിപ്പിക്കാനും ജീവിത നിലവാരം ഉയർത്താനും ശ്രമിച്ചു. കെ.എസ്.എസ് എന്ന ബിസിനസ് സ്ഥാപനത്തിന്റെ അമരക്കാരനായി വടകരയുടെ കരുത്തുറ്റ ശബ്ദവും വെളിച്ചവുമായി പതിറ്റാണ്ടുകളോളം നിലകൊണ്ടു. വലിയ ജനാവലിയെത്തുന്ന വടകരയിലെ മിക്ക പരിപാടികളുടെയും ശബ്ദവും വെളിച്ചവും കെ.എസ്.എസിന് ലഭിച്ചത് രവീന്ദ്രനെന്ന ജനകീയ നേതാവിന്റെ നേതൃബലം കൊണ്ടായിരുന്നു. വടകരയിലെ മിക്ക മഹാസമ്മേളനങ്ങളുടെയും സ്കൂൾ യുവജനോത്സവം പോലുള്ള വലിയ പരിപാടികളുടെയും സംഘാടകസമിതി രൂപീകരിക്കുമ്പോൾ ആദ്യം വായിക്കപ്പെടുന്ന പേരുകളിൽ ഒന്ന് പി.എം രവീന്ദ്രന്റേതായിരുന്നു. ചുറ്റുമുള്ളവർക്ക് ആത്മവിശ്വാസം നൽകുന്ന സാന്നിദ്ധ്യമായിരുന്നു അദ്ദേഹത്തിന്റേത്. തന്റെ ഓരോ ചുവടിലും ചുറ്റുമുള്ളവരുടെ വളർച്ചയും ഉയർച്ചയും സന്തോഷത്തോടെ നെഞ്ചേറ്റിയ നേതാവിനെയാണ് വടകരയ്ക്ക് നഷ്ടമായത്.
പി.എം രവീന്ദ്രൻ എസ്.എൻ.ഡി.പി യോഗത്തിന്റെ ജനകീയനായ നേതാവ്
സന്തോഷ് അരയാക്കണ്ടി
(എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി, എസ്.എൻ.ട്രസ്റ്റ് എക്സിക്യുട്ടീവ് മെമ്പർ)
എസ്.എൻ.ഡി.പി യോഗമെന്ന മഹാ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവാണ് അന്തരിച്ച പി.എം രവീന്ദ്രൻ. വടകര യൂണിയന്റെ നേതാവായിരുന്ന പി.എം നാണുവിന്റെ ഇളയ സഹോദരനാണ് അദ്ദേഹം. പി.എം നാണുവിന്റെ കാലശേഷമാണ് രവീന്ദ്രൻ യൂണിയന്റെ ചുക്കാൻ പിടിക്കുകയും ഉയരങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്തത്. എസ്.എൻ.ഡി.പി യൂണിയന്റെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതിവയ്ക്കേണ്ട നിരവധി സേവന പ്രവർത്തനങ്ങൾ നടത്തി. എസ്.എൻ ട്രസ്റ്റിന്റെ എക്സിക്യുട്ടീവ് മെമ്പറെന്ന നിലയിൽ ചേളന്നൂർ എസ്.എൻ കോളേജിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ രവീന്ദ്രന്റെ നേതൃത്വത്തിലൂടെ സാധിച്ചു. ആരാലും എക്കാലവും ഓർമ്മിക്കപ്പെടുന്ന നിരവധി പ്രവർത്തനങ്ങൾ അദ്ദേഹം നടത്തി. കോളേജിന്റെ പശ്ചാത്തല സൗകര്യ വികസനത്തിലും ശ്രദ്ധാലുവായിരുന്നു. പുതിയ വിദ്യാഭ്യാസ സ്ഥാപനവും കോഴ്സുകളുമൊക്കെ തുടങ്ങുന്നതിലും പ്രധാന പങ്കുവഹിച്ചു.
വടകര യൂണിയനെ കെട്ടുറപ്പുള്ളതാക്കുന്നിൽ സ്തുത്യർഹമായ പങ്ക് വഹിച്ചു. ശാഖകളെ ശക്തിപ്പെടുത്തി. താഴെ തട്ടിൽ നിന്ന് സംഘടന കെട്ടിപ്പടുക്കുകയെന്ന ശെെലിയാണ് അദ്ദേഹം സ്വീകരിച്ചത്. മെെക്രോ ഫിനാൻസ് പ്രവർത്തനങ്ങളിലും മാതൃകാപരമായ ചുവടുവയ്പ് നടത്തി. ഇതിലൂടെ യൂണിയൻ അംഗങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ മാറ്റമുണ്ടായി. യൂണിയന് കീഴിൽ ട്രസ്റ്റുണ്ടാക്കി കോളേജ് സ്ഥാപിച്ചു. അതിനെ കണ്ണിലുണ്ണി പോലെ കണ്ട് വളർത്തിയെടുത്തു. കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള ഏറ്റവും മികച്ച സ്വാശ്രയ കോളേജുകളിലൊന്നായി ഇതിനെ മാറ്റാനുമായി.
എല്ലാവരുമായും ആത്മബന്ധം
യൂണിയനിലെ ഏതൊരു വ്യക്തിയെയും പേരെടുത്തു വിളിക്കാനാവുന്ന തരത്തിലുള്ള ആത്മബന്ധം പി.എം രവീന്ദ്രനുണ്ടായിരുന്നു. ജനങ്ങളുടെ മനസിലും എസ്.എൻ.ഡി.പി യോഗം പ്രവർത്തകരുടെ മനസിലും ആ നിലയ്ക്കും ശ്രദ്ധേയനായി. അവരിൽ വലിയ സ്വാധീന ശക്തിയുമായി. അദ്ദേഹത്തെ അറിയാത്തവരും ബന്ധപ്പെടാത്തവരും വിരളമാണ്. കെ.എസ്.എസ് എന്ന പ്രശസ്തമായ ബിസിനസ് സ്ഥാപനത്തിന്റെ അമരക്കാരനുമായിരുന്നു. ധാരാളം തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഈ ബിസിനസ് സ്ഥാപനം തണലായി. കെ.എസ്.എസ് രവിയേട്ടനെന്നും പി.എം രവിയേട്ടനെന്നും ജനങ്ങൾ സ്നേഹപൂർവം വിളിച്ചു. അദ്ദേഹത്തിന് എസ്.എൻ.ഡി.പി യോഗത്തിന്റെ പേരിലും സ്വന്തം പേരിലും ഞാൻ ആദരാഞ്ജലിയർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു.
ശ്രീനാരായണ പ്രസ്ഥാനത്തെ വളർത്തിയ രവീന്ദ്രൻ
ബാലകൃഷ്ണൻ വെള്ളികുളങ്ങര
വടകര: മലബാറിൽ ശ്രീനാരായണ പ്രസ്ഥാനത്തെ ആരാലും അവഗണിക്കപ്പെടാനാവാത്ത വിധം വളർത്തിയ വ്യക്തിത്വത്തിനുടമയാണ് വടകര എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറിയായിരുന്ന പി.എം രവീന്ദ്രൻ. വടകര മേഖലയിലെ സാമൂഹ്യ സാംസ്കാരിക നായകന്മാരുടെയും പത്രപ്രവർത്തകരുടെയും താവളമായിരുന്നു പി.എം നാണുവേട്ടന്റെ കട. പി.എം രവീന്ദ്രനുമായി അവിടെ നിന്നും സൗഹൃദം തുടങ്ങിയവരുമുണ്ട്. കേരളകൗമുദിയുമായും അദ്ദേഹത്തിന് ഉറ്റ ബന്ധമുണ്ടായിരുന്നു. എസ്.എൻ.ഡി.പിയുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കെ.എസ്.എസ് സ്ഥാപനത്തിന്റെയുമെല്ലാം അമരത്ത് ഇരിക്കുമ്പോഴും സ്വതസിദ്ധമായ ശൈലി കൈവിടാതെയുള്ള പെരുമാറ്റം ശ്രദ്ധേയമായിരുന്നു. അതുകൊണ്ട് ആരുടെയും ഹൃദയം കീഴടക്കാനും കഴിഞ്ഞു. വടകര കെ.എസ്.എസ് ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനം സമീപ പ്രദേശങ്ങളിലെ സമാന സ്ഥാപനങ്ങൾക്കും പ്രയോജനപ്പെടുന്ന തരത്തിൽ വികസിപ്പിച്ചെടുത്തതിൽ രവീന്ദ്രന്റെ ദീർഘവീക്ഷണമുണ്ട്. വർക്കലയിലെ ഗുരുദേവ തീർത്ഥാടന കാലത്ത് ഒരിക്കൽ കെ.എസ്.എസിനെ പ്രവർത്തിപ്പിക്കാനായത് അഭിമാനമായെന്ന് രവീന്ദ്രൻ പറയുമായിരുന്നു.
നാടിന്റെ അന്ത്യാഞ്ജലി, അനുശോചിച്ച് പ്രമുഖർ
വടകര : എസ് .എൻ. ഡി .പി യൂണിയൻ നേതാവും വടകരയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന പി.എം രവീന്ദ്രന്റെ നിര്യാണത്തിൽ ഷാഫി പറമ്പിൽ എം.പി,കെ.കെ രമ.എം.എൽ.എ , മുൻ കെ .പി .സി. സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ , വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ , എൻ .വേണു, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് . ടി .കെ അഷറഫ് , അഡ്വ ഇ നാരായണൻ നായർ , സി ഭാസ്ക്കരൻ , സി ആർ പ്രഫുൽ കൃഷ്ണ, ബാബു ഒഞ്ചിയം, രാംദാസ് മണലേരി, എം കെ ഭാസ്ക്കരൻ , പി പി രാജൻ, പ്രദീപ് ചോമ്പാല, ബവിത്ത് മലോൽ, ആയാടത്തിൽ രവീന്ദ്രൻ എന്നിവർ അനുശോചിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |