
ആലപ്പുഴ: പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ഇത്തവണയും പ്രഥമാദ്ധ്യാപകരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുമെന്ന് ഉറപ്പായി. ഭക്ഷ്യസാധനങ്ങളുടെയും ഗാർഹികേതര പാചകവാതകത്തിന്റെയും വില വർദ്ധന ഇത്തവണ തിരിച്ചടിയാകും.
കുട്ടികളുടെ ആരോഗ്യവും പോഷകാഹാരവും മുൻനിർത്തി തയ്യാറാക്കിയ മെനുവാണ് സ്കൂളുകളിൽ നടപ്പിലാക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്നാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്.
കുട്ടികളുടെ എണ്ണത്തിനനുസരിച്ചാണ് പാചകച്ചെലവുകൾക്കായി നിശ്ചിത തുക സ്കൂളുകൾക്ക് നൽകുന്നത്. സ്കൂൾ തലത്തിൽ രൂപീകരിക്കുന്ന 'നൂൺ ഫീഡിംഗ് കമ്മിറ്റി'ക്കാണ് (പി.ടി.എ, പ്രധാനാദ്ധ്യാപകർ, ജനപ്രതിനിധികൾ എന്നിവരുൾപ്പെടുന്ന സമിതി) പദ്ധതിയുടെ മേൽനോട്ടം. പാചകച്ചെലവ്, പാചകക്കാരുടെ വേതനം എന്നിവ കൃത്യസമയത്ത് വിതരണം ചെയ്യുകയും, ഫണ്ട് കൈകാര്യം ചെയ്യലും പ്രഥമാദ്ധ്യാപകരുടെ ചുമതലയാണ്. സ്റ്റോക്ക് രജിസ്റ്റർ, അറ്റൻഡൻസ് രജിസ്റ്റർ, ഇൻസ്പെക്ഷൻ നോട്ട് ബുക്ക്, ബില്ലുകൾ എന്നിവ സൂക്ഷിക്കേണ്ടതുണ്ട്. ഫണ്ട് കണ്ടെത്താനും കണക്കുകൾ കൃത്യമായി സൂക്ഷിക്കാനുമുള്ള ബുദ്ധിമുട്ട് കാരണം വലിയ സാമ്പത്തിക ബാധ്യതയും മാനസിക സമ്മർദ്ദവും പ്രഥമാദ്ധ്യാപകർ നേരിടുന്നുണ്ട്.
വില വർദ്ധന വൻ തിരിച്ചടി
1. സപ്ലിമെന്ററി ന്യൂട്രീഷന്റെ ഭാഗമായി ആഴ്ചയിൽ ഒരുദിവസം ഒരു മുട്ടയും രണ്ട് ദിവസം 150 മില്ലി ലിറ്റർ പാലും കുട്ടികൾക്ക് നൽകേണ്ടതുണ്ട്.
എന്നാൽ, വിപണി വിലയെക്കാൾ കുറഞ്ഞ നിരക്കിലാണ് സാധനങ്ങളുടെ വില പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
2. എൽ.പി വിഭാഗത്തിലെ ഒരു കുട്ടിക്ക് 6.78 രൂപയും അഞ്ച് മുതൽ എട്ടാം ക്ലാസ് വരെയുള്ളവർക്ക് 10.17 രൂപയുമാണ് ഉച്ചഭക്ഷണത്തിന് അനുവദിക്കുന്നത്. എന്നാൽ, ഗാർഹികേതര പാചകവാതകത്തിന് വില കൂടിയതോടെ ഇതിന്റെ ഇരട്ടിത്തുക ഇത്തവണ കണ്ടെത്തേണ്ടിവരും
3. ഒരു ലിറ്റർ പാലിന് നിലവിൽ 60 രൂപയാണ് വില. എന്നാൽ, സർക്കാർ അനുവദിക്കുന്ന തുക 52 രൂപയാണ്. ഇവ മാർക്കറ്റ് നിരക്കിൽ നൽകുക, തുക മുൻകൂർ അനുവദിക്കുക, പാചകവാതക ലഭ്യത ഉറപ്പുവരുത്തുക എന്നിവയാണ് പ്രഥമാദ്ധ്യാപകരുടെ ആവശ്യം
ലഭിക്കുന്നത്
മുട്ട ഒന്നിന്: 6 രൂപ
പാൽ (ലിറ്ററിന്) : 52 രൂപ
ഇതരസംസ്ഥാനങ്ങളിലെ പോലെ സാമൂഹിക അടുക്കള സംവിധാനം നടപ്പിലാക്കി പ്രഥമാദ്ധ്യാപകരെ ഉച്ചഭക്ഷണ പദ്ധതിയുടെ ബാധ്യതയിൽ നിന്ന് ഒഴിവാക്കണം
- കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |