
കോഴിക്കോട്: സംസ്ഥാനത്ത് ഡെങ്കിപ്പനി ഉൾപ്പെടെയുള്ളവ വ്യാപിക്കുമ്പോഴും ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ ഒഴിവുകളിൽ നിയമനമില്ല.വിവിധ ജില്ലകളിലായി പി.എസ്.സി ലിസ്റ്റിൽ ഇരുന്നൂറോളം ഒഴിവുണ്ട്.ടെക്നിക്കൽ അസിസ്റ്റന്റ്,ഹെൽത്ത് സൂപ്പർവൈസർ,ഹെൽത്ത് ഇൻസ്പെക്ടർ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (എല്ലാറ്റിലും ഗ്രേഡ് 1, 2 ) തസ്‌തികകളിലാണ് ഒഴിവ്.റാങ്ക് ലിസ്റ്റ് വന്നിട്ട് രണ്ടു വർഷം തികഞ്ഞു.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 തസ്‌തികയിൽ രണ്ടായിരത്തോളം ഉദ്യോഗാർത്ഥികൾ ലിസ്റ്റിലുണ്ടെങ്കിലും ഇതുവരെ 240 നിയമനങ്ങൾ മാത്രമാണ് നടന്നത്.
ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാത്തതും പ്രൊമോഷൻ നടത്താത്തതുമാണ് പ്രധാന പ്രശ്നമായി ചൂണ്ടിക്കാട്ടുന്നത്.നിലവിൽ ജോലി ചെയ്യുന്ന സീനിയോറിറ്റി ലിസ്റ്റിലുള്ള പലരും സ്ഥലം മാറ്റം ഒഴിവാക്കാൻ പ്രമോഷൻ സ്വീകരിക്കാതെ ഗ്രേഡ് കൈപ്പറ്റി ശമ്പളം വാങ്ങുകയാണ്.
തടസപ്പെട്ട് രോഗ പ്രതിരോധം
ഫീൽഡിലിറങ്ങിയുള്ള രോഗ പ്രതിരോധ പ്രവർത്തനമാണ് ഹെൽത്ത് ഇൻസ്പെക്ടർമാരുടെ പ്രധാന ജോലി.തദ്ദേശ സ്ഥാപനങ്ങളിൽ ജനന,മരണ രജിസ്ട്രേഷൻ,ലെെസൻസിംഗ്,വാക്സിനേഷൻ തുടങ്ങിയവയും ഇവരുടെ ജോലിയാണ്.പലയിടത്തും ആൾക്ഷാമത്തെ തുടർന്ന് രോഗപ്രതിരോധ പ്രവർത്തനം താളം തെറ്റിയിരിക്കുകയാണ്. പ്രശ്നം പരിഹരിക്കാൻ ചില തദ്ദേശ സ്ഥാപനങ്ങളിൽ തനത് ഫണ്ടിൽ നിന്ന് തുകയെടുത്ത് താത്കാലിക നിയമനം നടത്തിയിട്ടുണ്ട്.
സ്‌ഥാനക്കയറ്റം വൈകുന്നതാണ് വലിയ പ്രശ്നം. സർക്കാർ ഇക്കാര്യത്തിൽ നടപടിയെടുക്കണം.
മേഘ മോഹൻ എസ്,
പ്രസിഡന്റ്, ജെ.എച്ച്.ഐ റാങ്ക് ഹോൾഡേഴ്സ്
സംസ്ഥാന കമ്മിറ്റി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |