
തിരുവനന്തപുരം: ഇഷ്ട സ്ഥലത്തേക്ക് സ്ഥലംമാറ്രം കിട്ടാൻ കോൺഗ്രസ് എം.പിയുടെ ശുപാർശക്കത്ത് വാങ്ങി നൽകിയ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സി.പി.എം അനുകൂല സംഘടനയിലെ നേതാവിനെ ചുമതലയിൽ നിന്ന് നീക്കി. തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് യു.ശ്രീക്കുട്ടനെയാണ് ആ സ്ഥാനത്തുനിന്ന് ഒഴിവാക്കിയത്. ഇതേച്ചൊല്ലി സംഘടനയിൽ തർക്കവും രൂക്ഷമായി. സംഘടനയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ശ്രീക്കുട്ടനെ അനുകൂലിച്ച് സംസ്ഥാന ട്രഷറർ രംഗത്തെത്തി.
ദേവസ്വം കമ്മിഷണർ ഓഫീസിലെ അസിസ്റ്റന്റ് കമ്മിഷണറായ ശ്രീക്കുട്ടന് കൊട്ടാരക്കര മണികണ്‌ഠേശ്വരം ക്ഷേത്രത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി നിയമനം നൽകണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പിയാണ് ദേവസ്വം മന്ത്രിക്ക് ശുപാർശക്കത്ത് നൽകിയത്. വിവാദമായതോടെ എംപ്ലോയീസ് കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് ശ്രീക്കുട്ടനെ ആറു മാസത്തേക്ക് സംഘടനയുടെ ചുമതലകളിൽ നിന്നും ഒഴിവാക്കുകയായിരുന്നു.
പിന്നാലെ സംസ്ഥാന ട്രഷറർ സി.ആർ.റോബിൻ ശ്രീക്കുട്ടനെ പിന്തുണച്ച് രംഗത്തെത്തി. കൊട്ടാരക്കര ക്ഷേത്രത്തിൽ സ്ഥിരം വരുന്ന അജിത് വിനായക എന്ന വ്യവസായിയാണ് കൊടിക്കുന്നിൽ സുരേഷിനെ ഫോൺ ചെയ്ത് ശ്രീക്കുട്ടനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടതെന്നാണ് റോബിന്റെ വാട്സാപ്പ് സന്ദേശം. അതേസമയം, സി.പി.എം നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയും ജനറൽ സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും പ്രവർത്തനത്തിലുള്ള എതിർപ്പും കാരണം സംഘടന പിളർപ്പിന്റെ വക്കിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |