
തിരുവനന്തപുരം: നേപ്പാൾ മിന്നൽ പ്രളയത്തിന്റെ വാർത്തകൾ ചാനലുകളിൽ നിറയുമ്പോൾ ആർക്കിടെക്ട് ജി.ശങ്കറിന്റെ ഉള്ളിലൊരു നീറ്റലുണ്ടായി, ഒപ്പം ആശ്വാസവും. യാത്ര ഒഴിവാക്കാൻ മകൻ നിർബന്ധിച്ചില്ലായിരുന്നുവെങ്കിൽ ശങ്കറും ഭാര്യയും ദുരന്തമുഖത്ത് ആകുമായിരുന്നു.
മോഹൻജി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ശങ്കറും ഭാര്യ സുഗതയും നേപ്പാൾ വഴി ഹിമാലയൻ യാത്രയ്ക്ക് പോകേണ്ടിയിരുന്നത്. കഴിഞ്ഞ രണ്ടര മാസമായി ഈ സ്വപ്നയാത്രയ്ക്ക് വേണ്ടി തയ്യാറെടുത്തു. മോഹൻജി ഫൗണ്ടേഷനുവേണ്ടി ശങ്കർ ഇന്ത്യയിലെ പല ഭാഗത്തും നിർമ്മിതികൾ ചെയ്യുന്നുണ്ട്.
21ന് കാഠ്മണ്ഡുവിലേക്ക് പോകാനിരിക്കെ 20ന് ഉച്ചയ്ക്കാണ് മകൻ സിദ്ധാർത്ഥ് ഇംഗ്ളണ്ടിൽ നിന്ന് വിളിച്ചതെന്ന് ശങ്കർ 'കേരളകൗമുദി'യോട് പറഞ്ഞു. അച്ഛനും അമ്മയും പോകരുതെന്ന് നിർബന്ധിച്ചു. കഴിഞ്ഞ വർഷം തനിക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടായി.ഉയരങ്ങളിൽ കയറുമ്പോൾ ഓക്സിജൻ കുറയും. സ്‌ട്രോക്ക് വന്ന ഒരാൾക്ക് ഭൂഷണമല്ല ഈ യാത്രയെന്നും റിസ്‌ക് എടുക്കേണ്ടെന്നും മകൻ പറഞ്ഞതോടെ യാത്ര ഉപേക്ഷിച്ചു.
ഇതിൽ വളരെ നിരാശയുണ്ടായിരുന്നു. മുന്നൂറോളം പേരാണ് താൻ ഉൾപ്പെടേണ്ടിയിരുന്ന സംഘത്തിലുണ്ടായിരുന്നത്. രണ്ടു ബാച്ചുകളായാണ് യാത്ര ക്രമീകരിച്ചിരുന്നത്. രണ്ടാംസംഘത്തിലായിരുന്നു താനും ഭാര്യയും. ആദ്യത്തെ ബാച്ച് ഹിമാലയ പരിക്രമം പൂർത്തിയാക്കി. രണ്ടാമത്തെ സംഘം ഇരുന്ന സ്ഥലത്താണ് വെള്ളപ്പൊക്കമുണ്ടായത്. പ്രളയത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് അവർ കടന്നുപോയത്. അപ്പുറത്തെ ടൗണിലെത്തി ക്യാമ്പ് ചെയ്യുമ്പോഴാണ് അവർ പ്രളയവാർത്ത അറിയുന്നത്. തൊട്ടു തലേ ദിവസം അവർ നിന്ന ഈശാ ഫൗണ്ടേഷന്റെ കൗണ്ടർ ഇപ്പോൾ കാണാനില്ലെന്ന് സംഘത്തിലുണ്ടായിരുന്നവർ അറിയിച്ചതായി ശങ്കർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |