
കൊല്ലം: പോക്‌സോ കേസിൽ പ്രതിയായ സഹോദരനെ പിടികൂടാനെത്തിയ പൊലീസ് സംഘം യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച്, ജനനേന്ദ്രിയം ഞെരിച്ചുതകർത്തെന്ന് പരാതി. അടൂർ പെരിങ്ങനാട് വള്ളിവിള വടക്കേതിൽ സുകുവിന്റെ മകൻ അഭിജിത്താണ് (23) ശാസ്താംകോട്ട പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. മൂത്രതടസത്തിനൊപ്പം ജനനേന്ദ്രിയത്തിന് വലിയ വേദന അനുഭവപ്പെട്ടതോടെ അഭിജിത്ത് അടൂർ താലൂക്ക് ആശുപത്രിയിലും അടൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ആശുപത്രിയിൽ നിന്ന് അറിയിച്ചിട്ടും അടൂർ പൊലീസ് മൊഴിയെടുക്കാനോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ തയ്യാറാകാത്തതിനെ തുടർന്ന് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് അടൂർ പൊലീസ് എസ്.എച്ച്.ഒയ്ക്കും പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ടിനും ഇ മെയിൽ വഴിയും പരാതി അയച്ചു.
കഴിഞ്ഞ മേയ് 29 നായിരുന്നു സംഭവം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അഭിജിത്തിന്റെ സഹോദരൻ അഭിഷേകിനെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ അഭിഷേകിനെ കസ്റ്റഡിയിലെടുക്കാൻ, രാത്രി ഏഴോടെ മാരുതി സ്വിഫ്ട് കാറിലെത്തിയതായിരുന്നു പൊലീസ് സംഘം. സുഹൃത്തിനൊപ്പം വീടിന് സമീപം സംസാരിച്ചുനിന്ന അഭിജിത്തിനെ കണ്ടതോടെ, സഹോദരൻ എവിടേയെന്ന് ചോദിച്ച് ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി, മർദ്ദിക്കുകയായിരുന്നു. അഭിഷേകിനെ കസ്റ്റഡിയിലെടുത്തതോടെ, പിന്നീട് രാത്രി 11 ഓടെ വീടിന് സമീപം ഇറക്കിവിട്ടു. പിറ്റേന്ന് മുതൽ, ജനനേന്ദ്രിയത്തിന് വേദനയായതോടെ നേരെനിൽക്കാൻ കഴിയാത്ത അവസ്ഥയിലായി യുവാവ്. എന്നാൽ സഹോദരനെതിരായ പോസ്‌കോ കേസ് ദുർബലപ്പെടുത്താൻ ഉന്നയിക്കുന്ന വ്യാജ ആരോപണമാണെന്നാണ് പൊലീസിന്റെ വിശദീകരണം.
ഹർജിയുമായി ജില്ലാ കോടതിയിൽ
പട്ടികജാതി പീഡന നിരോധന നിയമപ്രകാരം പത്തനംതിട്ട ജില്ലാ കോടതിയിൽ അഭിജിത്ത് നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചു. കഴിഞ്ഞദിവസം പൊലീസ് കംപ്ളെയിന്റ് അതോറിറ്റിക്ക് നൽകിയ പരാതിയിൽ ആരോപണ വിധേയരായ പൊലീസുകാരെ വിളിപ്പിച്ച് മൊഴിയെടുത്തു. വിവാദമായതോടെ ഇന്നലെ പൊലീസ് ഉദ്യോഗസ്ഥൻ വീട്ടിലെത്തി മൊഴിയെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |