
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച നടന്നത് 416 വിവാഹങ്ങൾ. പുലർച്ചെ നാലിന് ആരംഭിച്ച വിവാഹം ഉച്ചപൂജയ്ക്ക് നട തുറന്നശേഷം 12.45 വരെ തുടർന്നു. ഇതോടെ 2024 സെപ്തംബർ എട്ടിന് നടന്ന 334 വിവാഹങ്ങളുടെ റെക്കാഡ് പിന്നിലായി. ഉഷപൂജയ്ക്കായി രാവിലെ 5.47 മുതൽ 6.12 വരെയും പന്തീരടി പൂജയ്ക്കും ഉച്ചപൂജയ്ക്കുമായി ക്ഷേത്രനട അടച്ച നേരമൊഴികെ ബാക്കി സമയങ്ങളിൽ വിവാഹം തുടർച്ചയായി നടന്നു. 442 വിവാഹങ്ങളാണ് ക്ഷേത്രത്തിൽ ശീട്ടാക്കിയത്. പുലർച്ചെ നാലിന് കിഴക്കേ നടയിലെ ഒന്നാം നമ്പർ മണ്ഡപത്തിൽ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഭദ്രദീപം തെളിച്ചതോടെ വിവാഹങ്ങൾക്ക് തുടക്കമായി.
4.10ന് കണ്ണൂർ തലശ്ശേരി സ്വദേശി ആർണവ് മോഹൻ കുമാർ,പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിന് താലിചാർത്തി. തുടർന്ന് മറ്റ് അഞ്ച് മണ്ഡപങ്ങളിലും വിവാഹമാരംഭിച്ചു. 9.30ന് 322 വിവാഹങ്ങളും 10.30ഓടെ 400 വിവാഹങ്ങളും പൂർത്തിയായി. ഉച്ചപൂജയ്ക്ക് നട അടയ്ക്കുന്നതിന് മുമ്പ് 412 വിവാഹം നടന്നു.
നടതുറന്ന ശേഷമാണ് ബാക്കി നാല് വിവാഹങ്ങൾ നടന്നത്. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി. നായർ, എം.യു.ഷിനിജ, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർമാരായ പ്രമോദ് കളരിക്കൽ, എം.രാധ, പി.ആർ.ഒ വിമൽ ജി.നാഥ് എന്നിവർ സന്നിഹിതരായി. ഗുരുവായൂർ എ.സി.പി സുരേന്ദ്രൻ മങ്ങാട്ടിന്റെ നേതൃത്വത്തിലായിരുന്നു നിയന്ത്രണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |