
തിരുവനന്തപുരം: ഓട്ടിസം ബാധിച്ച പതിനേഴുകാരനായ നയൻ രചിച്ച ''ഓട്ടിസം ഇൻ ആൻ ഓട്ടിസ്റ്റിക്ക് മൈൻഡ് "" എന്ന പുസ്തകപ്രകാശന ചടങ്ങിൽ വികാരാധീധനായി മുഖ്യമന്ത്രി വി.ഡി.സതീശൻ. വൈകല്യങ്ങളെ അതിജീവിച്ച് പുസ്തകരചന നടത്തിയ നയന്റെ ജീവിതകഥ മുഖ്യമന്ത്രിയെ കൂടാതെ സദസിലുള്ളവരെയും ഈറനണിയിപ്പിച്ചു.
രണ്ടാം വയസിൽ ഓട്ടിസം സ്ഥിരീകരിച്ച നയൻ അഞ്ചര വയസ് മുതൽ ലാപ്ടോപ്പിലൂടെയാണ് ആശയവിനിമയം ആരംഭിച്ചത്. സംസാര ശേഷിയില്ലെങ്കിലും അമ്മയുടെയും മറ്റും സഹായത്തോടെ ചിന്തകൾ എഴുത്തിലൂടെ ലോകത്തിന് മുന്നിലെത്തിച്ചു. കൊല്ലം സ്വദേശികളായ ശ്യാമിന്റെയും പ്രിയങ്കയുടെയും മകനായ നയൻ ഏഴാം വയസിൽ ''ജേർണി ഒഫ് മൈ സോൾ'' എന്ന പുസ്തകം രചിച്ചു. നയനെ പോലുള്ള കുട്ടികളുടെ വിഭിന്ന കഴിവുകളെ ലോകത്തിന് മുന്നിലെത്തിക്കാനുള്ള സംരംഭത്തിന് സർക്കാർ രൂപം നൽകും. അതിനായി വിദഗ്ദ്ധ സമിതി രൂപീകരിക്കുമെന്നും പ്രസ് ക്ളബിൽ നടന്ന പ്രകാശനച്ചടങ്ങിൽ മുഖ്യമന്ത്രി വ്യക്തമാക്കി. അനുഭവ സാന്ദ്രമായ ജീവിതത്തിന്റെ ചിത്രീകരണമാണ് നയന്റെ പുസ്തകത്തിൽ പ്രതിപാദിക്കുന്നതെന്ന് അദ്ധ്യക്ഷത വഹിച്ച കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് ഡോ.ജോർജ്ജ് ഓണക്കൂർ പറഞ്ഞു. ആംഗ്യ ഭാഷാ വാർത്താ അവതാരകൻ ബി.എസ്. വിനയചന്ദ്രൻ, ഭിന്നശേഷി സംസ്ഥാന കമ്മിഷണർ ഡോ.പി.ടി.ബാബുരാജ്, സമഗ്ര ശിക്ഷ കേരള പ്രോജക്ട് ഡയറക്ടർ ഷൈൻ മോൻ.എം.കെ, ഡോ.സുജ കുന്നത്ത്, വി.ജോർജ്ജ് മാത്യു, വി.വി.ജോസഫ്, എ.ഹസീന തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |