
ന്യൂഡൽഹി: പ്രതിഷേധങ്ങളെ മോദി സർക്കാർ ഭയപ്പെടുകയാണെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ. 'ബദ്ലാവ് ജരൂരി ഹെ' (മാറ്റം അനിവാര്യം) മുദ്രാവാക്യമുയർത്തി സെപ്റ്റംബർ ഒന്നിന് രാംലീല മൈതാനത്ത് നടത്തുന്ന പ്രതിഷേധം വൻജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അജോയ് ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാജ.
കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള പ്രവർത്തകർ ഡൽഹിയിലെത്താൻ ബുക്ക് ചെയ്ത പ്രത്യേക ട്രെയിനുകൾ യാതൊരു അറിയിപ്പുമില്ലാതെ റെയിൽവേ റദ്ദാക്കി. സി.പി.ഐയുടെ പ്രതിഷേധത്തെ തടയാൻ കേന്ദ്രം വളഞ്ഞവഴി തേടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി, തൊഴിലാളിവിരുദ്ധ നിയമങ്ങൾ, കർഷകരുടെ പ്രശ്നങ്ങൾ എന്നിവ ഉയർത്തിക്കാട്ടിയ രാജ, പ്രതിവർഷം രണ്ടു കോടി തൊഴിൽ എന്ന വാഗ്ദാനവും വിദേശത്തുള്ള കള്ളപ്പണം തിരിച്ചെത്തിക്കുമെന്ന വാഗ്ദാനവും നടപ്പായില്ലെന്ന് ആരോപിച്ചു.
ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ എന്നിവർ അതിക്രമങ്ങൾ നേരിടുകയാണ്. യുവജനപ്രക്ഷോഭകരോട് നൽകിയ വാഗ്ദാനങ്ങൾ സർക്കാർ പാലിച്ചിട്ടില്ല. കർഷകരുടെ സമരം തുടരുന്നു. ഭരണഘടനയ്ക്കും മതേതരത്വത്തിനും ഫെഡറൽ സംവിധാനത്തിനും മോദി സർക്കാർ വെല്ലുവിളിയാണ്- അദ്ദേഹം പറഞ്ഞു.
രാംലീല മൈതാനത്തെ പ്രതിഷേധം കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരായ ശക്തമായ ജനവിധിയാകുമെന്നും രാജ്യത്തെ രക്ഷിക്കാൻ ഭരണത്തിൽ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |