സുൽത്താൻ ബത്തേരി: ഉത്സവസീസണായാൽ സ്വദേശികളും വിദേശികളുമായ സഞ്ചാരികളെ കൊണ്ട് തിങ്ങിനിറയുന്ന ജില്ലയാണ് വയനാട്. ഇക്കോ ടൂറിസം, ആരോഗ്യ ടൂറിസം, സാഹസിക ടൂറിസം, ഗ്രാമ ടൂറിസം, കച്ചവട ടൂറിസം വരെ ആസ്വദിക്കുന്നതിനാണ് സഞ്ചാരികൾ പ്രധാനമായും ചുരം കയറി വയനാട്ടിലെത്തുക. എന്നാൽ ഇത്തവണ അടിക്കടിയുണ്ടായ കാലാവസ്ഥ വ്യതിയാനവും മണ്ണിടിച്ചിലും ചുരത്തിൽ ഉണ്ടായികൊണ്ടിരിക്കുന്ന ഗതാഗതകുരുക്കും കാരണം സഞ്ചാരികൾ ഇവിടേയ്ക്ക് എത്തിയില്ല.
സാധാരണ ഒഴിവ് ദിനങ്ങളിൽ വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളും മേഖലയിലെ റിസോർട്ടുകളും ഹോട്ടലുകളുമെല്ലാം തിങ്ങിനിറയുന്ന അവസ്ഥയാണ്. എന്നാൽ ഇത്തവണ മിക്ക ടൂറിസം മേഖലകളും ആളൊഴിഞ്ഞ് കിടക്കുകയാണ്. വയനാട്ടിലൂടെ കർണാടകയിലേക്കാണ് സഞ്ചാരികളുടെ ഇപ്പോഴത്തെ പ്രവാഹം. വയനാട്ടിൽ അടുത്തിടെയുണ്ടായി കള്ളാടി മണ്ണിടിച്ചിൽ ദുരന്തവും അടിക്കടിയുണ്ടാകുന്ന കാലാവസ്ഥവ്യതിയാനവുമെല്ലാം സഞ്ചാരികളെ ഭീതിയിലാക്കിയിരിക്കുകയാണ്.
കാലാവസ്ഥ വ്യതിയാനത്തോടെ ടൂറിസം മേഖലയിൽ തുടരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് മേഖലയിലേക്കുള്ള സഞ്ചാരികളുടെ വരവിനെ ഇല്ലാതാക്കുകയാണ്. മുൻവർഷങ്ങളിൽ ഈ സമയത്ത് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലെയും ടൗണുകളിലെയും റിസോർട്ടുകളും ലോഡ്ജുകളും സഞ്ചാരികളാൽ നിറഞ്ഞിരുന്നു. എന്നാൽ ഇത്തവണ സഞ്ചാരികളെത്താതായതോടെ ഈ മേഖലയും പ്രതിസന്ധി നേരിടുകയാണ്.
വയനാട് സുരക്ഷിതമാണെന്ന പ്രചരണവും ഗതാഗതകുരുക്കിന് പരിഹാരവും കണ്ടെങ്കിൽ മാത്രമേ ടൂറിസം മേഖലയിലെ പ്രതിസന്ധിയ്ക്ക് പരിഹാരമാകുകയൊള്ളു.
അനീഷ് ബി.നായർ, സംസ്ഥാന സെക്രട്ടറി, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |