
തൃശൂർ: ഇടയ്ക്കിടെ രസം കൊല്ലിയായി പെയ്ത മഴ നിറംകെടുത്തിയെങ്കിലും തിരുവോണം ആഘോഷമാക്കാൻ അവസാനവട്ട ഒരുക്കങ്ങളും തികച്ച് ഉത്രാട പാച്ചിലിന് വിരാമം, ഇന്ന് തിരുവോണം. സദ്യയ്ക്കും ഓണത്തപ്പനെ വരവേൽക്കാനുമായി വൻതിരക്കായിരുന്നു ഇന്നലെ. പച്ചക്കറി, പഴം, പൂക്കൾ, പാൽ, വസ്ത്രവ്യാപാരം എന്നീ വിപണികളിലായിരുന്നു കൂടുതൽ തിരക്ക്. ഹോട്ടൽ വിപണിയിൽ ഇന്നലെ ഉറക്കമില്ലാത്ത രാത്രി. ബുക്കിംഗ് അനുസരിച്ചുള്ള സദ്യ, പായസം എന്നിവ ഇന്ന് രാവിലെ മുതൽ വിതരണം ചെയ്യേണ്ടതിനാൽ ഇന്നലെ രാവിലെ മുതൽ അടുക്കളകളിൽ ഒരുക്കങ്ങൾ തകൃതിയായിരുന്നു. രാവിലെ മുതൽ നഗരത്തിലെ കടകളിലും വടക്കുന്നാഥ ക്ഷേത്രം മൈതാനിയിലെ സ്റ്റാളുകളിലും അനുഭവപ്പെട്ടത് പൂരത്തിരക്ക്. ജില്ലയുടെ വിവിധയിടങ്ങളിൽ ഇടയ്ക്കിടെ പെയ്ത മഴ അൽപ്പം ബുദ്ധിമുട്ടിച്ചെങ്കിലും വകവയ്ക്കാതെ ഓണം ഒരുക്കാൻ നാട്ടാരെല്ലാം പാഞ്ഞുനടന്നു. നഗരത്തിൽ രാവിലെ മുതൽ വൻകുരുക്കായിരുന്നു. വൈകിട്ടായപ്പോഴേക്കും മുറുകി.
കാഴ്ച്ചക്കുല സമർപ്പണത്തിനും വൻ തിരക്ക്
ഉത്രാട ദിനത്തിൽ ക്ഷേത്രങ്ങളിൽ കാഴ്ചക്കുല സമർപ്പണത്തിന് വൻതിരക്ക്. ഗുരുവായൂർ ക്ഷേത്രത്തിൽ നൂറുക്കണക്കിന് കുല സമർപ്പിച്ചു. പാറമേക്കാവ്, തിരുവമ്പാടി, വടക്കുന്നാഥൻ, തൃപ്രയാർ, കൊടുങ്ങല്ലൂർ, കൂടൽമാണിക്യം എന്നിവിടങ്ങളിൽ സമർപ്പണം നടന്നു. ഗുരുവായൂരിൽ കാഴ്ച്ചക്കുല സമർപ്പണത്തിലൂടെ ലഭിച്ച പഴം ഇന്ന് നടക്കുന്ന തിരുവോണ സദ്യയുടെ പഴപ്രഥമന് വേണ്ടി ഉപയോഗിക്കും.
തിക്കിതിരക്കി ഫുട്പാത്ത്
മഴക്കിടയിലും കോർപ്പറേഷൻ റോഡിലെ ഫുട്പാത്തിൽ തിരക്കനുഭവപ്പെട്ടു. സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്നതും ഫുട്പാത്ത് കച്ചവടക്കാരെ തന്നെയാണ്. ശക്തൻ നഗറിൽ കോർപ്പറേഷൻ നിർമ്മിച്ച ഷെൽട്ടറിൽ വലിയ തള്ളിക്കയറ്റമില്ലെന്ന് കച്ചവടക്കാർ പറയുന്നു. തേക്കിൻക്കാട് മൈതാനിയിലെ താത്ക്കാലിക കച്ചവട കേന്ദ്രങ്ങളിലും മഴ മാറി നിൽക്കുന്ന സമയങ്ങളിൽ തിരക്കനുഭവപ്പെട്ടു.
പച്ചക്കറി വില കുതിച്ചുയർന്നില്ല
പച്ചക്കറി വിലയിൽ കഴിഞ്ഞ ദിവസം വരെ കാര്യമായ വിലയേറ്റം ഉണ്ടായിരുന്നില്ല. മാർക്കറ്റ് ആരംഭിക്കുമ്പോൾ പച്ചക്കറികൾക്ക് വലിയ വിലയായിരുന്നെങ്കിലും മഴ ശക്തമായി പെയ്തതോടെ വില ഒറ്റയടിക്ക് താഴ്ന്നു. ഉത്രാട ദിവസം വലിയ വിലക്കയറ്റം ഉണ്ടാകുന്ന സ്ഥാനത്താണ് മഴയോടെ വിലയിടിഞ്ഞത്. ബീൻസിന് മാത്രമാണ് കാര്യമായ വിലയേറിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |