തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശനെ വഴിയിൽ തടഞ്ഞ കേസിൽ അറസ്റ്റിലായ ഡി.സി.സി മുൻ അംഗം ചേന്തി അനിലിനെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജുഡിഷ്യൽ ഫസ്റ്റ് മജിസ്‌ട്രേറ്റ് കാർത്തിക.എസ്.വർമ്മയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്.
ബുധനാഴ്ച വൈകിട്ട് 4.30വരെയാണ് കസ്റ്റഡി.
പ്രതിയുടെ ശബ്ദസാമ്പിൾ ആകാശവാണിയിൽ പരിശോധിക്കണമെന്നും പ്രതിയുടെ സാന്നിദ്ധ്യത്തിൽ ഫോൺ പരിശോധിച്ച് കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നുമാണ് പൊലീസിന്റെ ആവശ്യം. ഇതിനായി ഒരു ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. കസ്റ്റഡി ആവശ്യത്തെ പ്രതിഭാഗം ശക്തമായി എതിർത്തെങ്കിലും പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ഇന്നലെ രാവിലെ 11ന് ചേന്തി അനിയെ കോടതിയിലെത്തിച്ചെങ്കിലും വൈകിട്ട് നാലോടെയാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിടുന്നത് ഭരണഘടനാ ലംഘനമാണെന്ന പ്രതിഭാഗം വാദം കോടതി തള്ളി. പ്രാരംഭ ദിശയിലുള്ള കേസിന്റെ പ്രാഥമിക അന്വേഷണത്തിനും തെളിവുശേഖരണത്തിനും കസ്റ്റഡി അത്യാവശ്യമാണെന്നും ക്രിമിനൽ നടപടിച്ചട്ടം ഇത് അനുവദിക്കുന്നുണ്ടെന്നും പ്രോസിക്യൂട്ടർ എം.വിനോദ് വാദിച്ചു. കേസിൽ ക്രിമിനൽ ഗൂഢാലോചനക്കുറ്റം കൂടി കൂട്ടിച്ചേർത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |