തിരൂർ: തിരൂർ കോടതിയുടെ ഓണാഘോഷ പരിപാടികളിൽ ഇത്തവണ താരമായത് തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് തന്നെ. തഴക്കം ചെന്ന ചെണ്ടമേള കലാകാരനെ പോലെ കെ.യു. പ്രദീപ് ചെണ്ട കൊട്ടി തകർത്തപ്പോൾ കാണികൾ അമ്പരന്നു. ചെണ്ടയിൽ പരിശീലനം നേടി ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്കും പരിപാടികൾക്കും ചെണ്ടയിൽ വിസ്മയം സൃഷ്ടിച്ചിരുന്ന ഭൂതകാലം അവർക്കറിയില്ലല്ലോ.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആരംഭിച്ചതാണ് ചെണ്ടമേള പരിശീലനം. . ഉത്സവപരിപാടികൾക്ക് പോയിരുന്നെങ്കിലും പിന്നീട് നിയമപഠനത്തിന്റെ വഴിയിലെത്തി. പഠനശേഷം ലോ കോളേജിൽ അദ്ധ്യാപകനായി. നാലുവർഷം മുമ്പ് ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ചു. കൂത്തുപറമ്പ് മജിസ്‌ട്രേറ്റായാണ് സർവീസ് ജീവിതം ആരംഭിച്ചത്. ഇപ്പോൾ തിരൂരിൽ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം തിരൂരിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ജഡ്ജായും ചുമതല വഹിക്കുന്നു. തിരൂരിലെത്തിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ.
തിരൂരിലെ കോടതി ജീവനക്കാരുടെയും ജഡ്ജിമാരുടെയും ഓണാഘോഷത്തിനിടെയായിരുന്നു പ്രദീപിന്റെ പ്രകടനം. മേളങ്ങളുടെയും പൂരങ്ങളുടെയും ക്ഷേത്രോത്സവങ്ങളുടെയും നാടായ ചേലക്കരയിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യം.അതുകൊണ്ടുതന്നെ ചെണ്ടയോടുള്ള ഇഷ്ടം വളർന്നു. എട്ടാംക്ളാസിൽ പഠിക്കുമ്പോൾ ചെണ്ടയിൽ പരിശീലനം ആരംഭിച്ചു.
ന്യായാധിപന്റെ പദവിയിലെത്തിയതോടെ മേളങ്ങളിലും ചെണ്ടകൊട്ടലിലും പങ്കെടുക്കാൻ ഹൈക്കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണ്.
ഭാര്യ ഗോപിക സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യയുടെ തിരൂർ ശാഖയിൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |