
കോഴിക്കോട്: തിരുവോണദിനത്തിലും ഓണറേറിയം കാത്ത് ബി.എൽ.ഒമാർ. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (എസ്.ഐ.ആർ) നടപടികളിൽ പങ്കെടുത്ത ബി.എൽ.ഒമാർക്കാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ച സ്പെഷ്യൽ ഇൻസന്റീവ് ഉൾപ്പെടെയുള്ള തുകകൾ ഇനിയും ലഭിക്കാത്തത്. കേരളത്തിൽ മാത്രമാണ് 2025 ഓഗസ്റ്റിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ച 6000 രൂപ സ്പെഷ്യൽ ഇൻസന്റീവ് നടപ്പാക്കാത്തതെന്നാണ് ബി.എൽ.ഒമാരുടെ പരാതി. എസ്.ഐ.ആർ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് 30,471 ബി.എൽ.ഒമാരാണ് പ്രവർത്തിച്ചത്. ഒക്ടോബർ 21ന് ആരംഭിച്ച നടപടികൾ ഫെബ്രുവരി 21നാണ് പൂർത്തിയായത്. ഒരു ബി.എൽ.ഒ ശരാശരി 500 വീടുകൾ സന്ദർശിച്ചാണ് വിവരശേഖരണം നടത്തിയത്. എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്യാനും പൂരിപ്പിച്ച ഫോമുകൾ തിരികെ വാങ്ങാനും വിവരങ്ങൾ പരിശോധിക്കാനും തിരുത്തലുകൾക്കായി വീണ്ടും വീടുകളിലെത്താനും ഹിയറിംഗിനുള്ള നോട്ടീസ് നൽകാനുമെല്ലാം പലതവണ വീടുകൾ കയറിയിറങ്ങേണ്ടി വന്നിട്ടുണ്ട്. യാത്രച്ചെലവ്, ഭക്ഷണം, ഇന്റർനെറ്റ്, ഫോട്ടോകോപ്പി തുടങ്ങിയവയ്ക്കുള്ള ചെലവുകളും ബി.എൽ.ഒമാർ സ്വന്തം കൈയിൽ നിന്നാണ് വഹിച്ചത്. ഒരാൾക്ക് യാത്രയ്ക്കായി മാത്രം കുറഞ്ഞത് 3000 രൂപയോളം ചെലവായിട്ടുണ്ട്. ജോലിയുടെ ഭാഗമായി ഉണ്ടായ ചെലവുകൾക്ക് പുറമെ പ്രഖ്യാപിച്ച ഇൻസന്റീവും ലഭിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. തിരുവോണദിനത്തിലും കുടിശ്ശിക ലഭിക്കാതെ വന്നതോടെ ഓണറേറിയം എപ്പോൾ ലഭിക്കുമെന്ന ആശങ്കയിലാണ് ബി.എൽ.ഒമാർ. തിരഞ്ഞെടുപ്പ് ജോലിയുടെ ഭാഗമായി സ്വന്തം പണം ചെലവഴിച്ചവർക്ക് തുക ഉടൻ അനുവദിക്കണമെന്നാണ് ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |