കോട്ടയം: പായസം വീട്ടിൽ തയ്യാറാക്കുന്നതിന് പകരം റെഡിമെയ്ഡ് വാങ്ങുന്നവരുടെ എണ്ണം കൂടിയതോടെ ഓണക്കാലത്ത് പായസ വിപണിയിൽ കച്ചവടം പൊടിപൊടിക്കുന്നു. അത്തം പിറന്നതോടെ നഗരത്തിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം പായസമേളകൾ സജീവം.
കോട്ടയം നഗരമദ്ധ്യത്തിലെ 'വൈറ്റ് ഹൗസ് റെസ്‌റ്റോറന്റ്' എന്ന പായസക്കടയിലും ഓണക്കാല തിരക്കേറി. വിദേശത്തുനിന്ന് നാട്ടിലെത്തുന്നവരും സ്ഥിരം ഉപഭോക്താക്കളും പായസത്തിനായി ഇവിടെയെത്തുന്നുണ്ട്. അട, പാലടപ്രഥമനുകൾക്കാണ് ആവശ്യക്കാരേറെയുള്ളത്. ഇതിന് പുറമെ മുതിര, മുളയരി, കടലപരിപ്പ്, പരിപ്പ്, പൈനാപ്പിൾ, തക്കാളി തുടങ്ങി വിവിധ പായസങ്ങൾ തേടിയെത്തുന്നവർ നിരവധിയാണ്.
ബുക്ക് ചെയ്താൽ എത്തിച്ചു നൽകും
ഓർഡർ അനുസരിച്ച് ആവശ്യക്കാർക്ക് ഓട്ടോറിക്ഷയിലും കെ.എസ്.ആർ.ടി.സി. ബസിലുമടക്കം പായസം എത്തിച്ചുനൽകുന്നുണ്ട്.
അടപ്രഥമൻ ഉൾപ്പെടെയുള്ള പായസങ്ങൾക്ക് ലിറ്ററിന് 480 രൂപയാണ് വില. മുളയരി പായസത്തിന് ലിറ്ററിന് 850 രൂപയും.
ഓഫീസുകൾ, വിവിധ സംഘടനകൾ, പള്ളികൾ തുടങ്ങി നിരവധി സ്ഥാപനങ്ങളിലെ ഓണാഘോഷങ്ങൾക്കായി ഇതിനകം പായസം ബുക്ക് ചെയ്തുകഴിഞ്ഞു.
ജില്ലയിൽ എല്ലാ ദിവസവും പായസം സുലഭമായി ലഭിക്കുന്ന സ്ഥാപനത്തിന് തുടക്കമിട്ടത് പായസക്കടയിലാണ്.
2016ലാണ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങളിൽനിന്ന് ഇതിനകം നിരവധി ഓർഡറുകൾ ലഭിച്ചിട്ടുണ്ട്.
പായസം ഇല്ലാതെ, ഓണസദ്യ പൂർണമാകില്ല. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പായസ വിപണിയിൽ വർദ്ധനയുണ്ട്.
പ്രദീപ് കോട്ടയം, പായസക്കട ഉടമ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |