
കൊല്ലം: വീട്ടുടമസ്ഥനും കുടുംബവും സ്ഥലത്തില്ലാതിരുന്ന സമയത്ത് വീടിന്റെ പൂട്ട് പൊളിച്ച് കവർച്ച നടത്തിയ കേസിൽ കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് പാരിപ്പള്ളി പൊലീസിന്റെ പിടിയിലായി. തമിഴ്നാട് കന്യാകുമാരി ചൂലാൽ പുള്ളുവിളാകം പുതുവൽ പുത്തൻ വീട്ടിൽ സെൽവരാജാണ് തമിഴ്നാട്ടിൽ നിന്ന് പിടിയിലായത്.
പാരിപ്പള്ളി കുളമടയിലുള്ള വീട്ടിൽ നിന്ന് രണ്ടാഴ്ച മുമ്പ് 16 പവനും 75,000 രൂപയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. സ്ഥലത്തെ സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പ്രതിയെ തിരിച്ചറിഞ്ഞ് വലയിലാക്കുകയായിരുന്നു. കേരളത്തിനകത്തും പുറത്തുമായി നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് സെൽവരാജ്.
തമിഴ്നാട്ടിൽ നിന്ന് ട്രെയിനിൽ പരവൂർ റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതി അവിടെ നിന്ന് ബസിൽ പാരിപ്പള്ളിയിലെത്തി. പിന്നീട് അടഞ്ഞുകിടക്കുന്ന വീടുകൾ നിരീക്ഷിച്ചാണ് കുളമടയിലെത്തിയത്. പാരിപ്പള്ളിയിൽ നേരത്തെയും പ്രതി എത്തിയിട്ടുണ്ട്. പിടിയിലാകുമ്പോൾ കൈവശമുണ്ടായിരുന്ന 21800 രൂപ പൊലീസ് പിടിച്ചെടുത്തു. സ്വർണം വിറ്റുവെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ. ഇക്കാര്യം സ്ഥിരീകരിക്കാനായി വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. സ്ഥിരം മോഷ്ടാവായതിനാൽ മോഷണ സ്വർണം വാങ്ങുന്ന ഏജന്റുമാരുമായി പ്രതിക്ക് ബന്ധമുണ്ടെന്നാണ് വിവരം.
പാരിപ്പള്ളി പൊലീസ് സ്‌റ്റേഷൻ സബ് ഇൻസ്‌പെക്ടറായ മനുവിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ മുഹമ്മദ് നൗഫൽ, എസ്.എൽ.അമൽ, മഹേഷ്, അതുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |